കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘത്തെ ഏറെ പ്രതീക്ഷയോടെയാണു കാണുന്നതെന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പല കാര്യങ്ങളും സഹായിച്ചത് ആർ എസ് എസ് ആണെന്നും വേലൻ മഹാസഭയുടെ സംസ്ഥാന രക്ഷാധികാരിയും ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് മുൻ ഡയറക്ടറുമായ ഡോ.എൻ വി ശശിധരൻ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ കോട്ടയത്ത് നടന്ന മകരസംക്രമ ഉത്സവത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദളിത് കൃസ്ത്യൻ, ദളിത് മുസ്ലിം എന്നിങ്ങനെയുള്ള പേരുകളിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും രക്ഷിച്ചതും പിന്തുണ നല്കിയതും ആർ എസ് എസ് ആണ്. മതപരിവർത്തനത്തിലൂടെ ഈ വിഭാഗങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കുവാനും കഴിഞ്ഞു. രംഗനാഥ മിശ്ര കമ്മീഷൻ്റെ കണ്ടെത്തലുകളും നിശ്ചയങ്ങളും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിനെതിരെ വന്നപ്പോൾ അതു റദ്ദാക്കുവാൻ മോദി സർക്കാർ വരേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി ഉണ്ണികൃഷ്ണൻ മകരസംക്രമ സന്ദേശം നല്കി. കോട്ടയം വിഭാഗ് സംഘചാലക് പി പി ഗോപിയും സന്നിഹിതനായിരുന്നു.
















