ഷൂട്ടിങ്ങിലൂടെ വീണ്ടും നേടിയ വെങ്കലത്തിളക്കത്തില്‍ ഭാരതത്തിന് രണ്ടാം ഒളിമ്ബിക്സ് മെഡല്‍. 10 മീറ്റർ എയർപിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്.
നേരത്തേ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും വെങ്കല മെഡല്‍ നേടിയ മനുഭാക്കർ ഒരേ ഒളിമ്പിക്സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ ഭാരത താരമായി മാറി.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ഓയെ ജിൻ-ലീ വുൻഹോ സഖ്യത്തെ 16-10ന് തകർത്താണ് ഭാരത വിജയം. ഇതേ ഇനത്തില്‍ തുർക്കിയയും സെർബിയയുമാണ് സ്വർണമെഡലിനായി മത്സരിക്കുന്നത്.
580 പോയൻറുമായാണ് മനു-സരബ്ജ്യോത് കൂട്ടുകെട്ട് വെങ്കല മെഡലിനുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്. യെ ജിൻ-ലീ വുൻഹോ സഖ്യം 579 പോയൻറും നേടി. അതേസമയം ഇതേ ഇനത്തില്‍ ഭാരതത്തിനായി മത്സരിച്ച റിഥം സാങ്വാൻ-അർജുൻ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.

















