ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യുയു ലളിത് ഇന്ന് വിരമിക്കും. ഏറ്റവും കുറഞ്ഞ കാലയളവ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നാണ് പടിയിറക്കം. അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് യുയു ലളിത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിവസം. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിർണായക മാറ്റങ്ങൾക്ക് തുടക്കം കുറിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.
ന്യായാധിപനായ ശേഷം നിരവധി നിർണായക കേസുകളിൽ യുയു ലളിത് വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. മുത്വലാഖ് നിരോധനവും ലൈംഗിക താൽപര്യത്തോടെ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നതെല്ലാം ലൈംഗീകപീഡനമായി കണക്കാക്കാമെന്നും ഉൾപ്പെടെയുള്ള സുപ്രധാന വിധികൾ പുറപ്പെടുവിച്ചത് അദ്ദേഹമായിരുന്നു. 74 ദിവസം കൊണ്ട് വർഷങ്ങളായി തീർപ്പാക്കാതെ കിടന്നിരുന്ന കേസുകളടക്കം 10,000 കേസുകളാണ് യുയു ലളിത് തീർപ്പാക്കിയത്. ആറ് ഭരണഘടനാ ബെഞ്ചുകളിലും അദ്ദേഹം അംഗമായി.
ഒന്നാം നമ്പർ കോടതിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച യുയു ലളിതിന്, അതേ കോടതി മുറിയിൽ തന്നെ ബാർ അസോസിയേഷൻ ഇന്നലെ യാത്രയയപ്പ് നൽകിയിരുന്നു. എന്‍റെ യാത്ര തുടങ്ങിയതും അവസാനിക്കുന്നതും ഇതേ കോടതിയിലാണ്. ഇപ്പോൾ എന്‍റെ ചുമതലകളെല്ലാം എന്തു കൊണ്ടും യോഗ്യനായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൈമാറുകയാണ്. വളരെ മനോഹരമായ ഒരു നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ പിൻഗാമിയായി വരുന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢുമായുളള ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. താൻ അഭിഭാഷകനായി ജീവിതം തുടങ്ങിയപ്പോൾ ഡിവൈ ചന്ദ്രചൂഢിന്‍റെ പിതാവ് വൈ.വി ചന്ദ്രചൂഢ് ആയിരുന്നു ചീഫ് ജസ്റ്റീസ്. ഇപ്പോൾ താൻ പടിയിറങ്ങുമ്പോൾ മകൻ ചീഫ് ജസ്റ്റീസ് പദവിയിലേക്ക് എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകനും ജഡ്ജിയുമായുള്ള ജീവിതം താൻ ഒരുപാട് ആസ്വദിച്ചുവെന്നും തികഞ്ഞ സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു നൂറ്റാണ്ടായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിപാലിക്കുന്ന ലളിത് കുടുംബത്തിൽ നിന്നാണ് യു യു ലളിതിന്‍റെ വരവ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നീതിയുക്തമല്ലാത്ത നിർദ്ദേശങ്ങൾക്ക് വഴങ്ങാതിരുന്ന അപൂർവ്വം ജഡ്ജിമാരിൽ ഒരാളായിരുന്നു യുയു ലളിതിന്‍റെ പിതാവും ജഡ്ജിയുമായിരുന്ന യുആർ ലളിത്.
1957 നവംബർ 9 ന് മഹാരാഷ്‌ട്രയിൽ ജനിച്ച അദ്ദേഹം 1983ലാണ് അഭിഭാഷകനായി സേവനം ആരംഭിച്ചത്.ബോംബെ ഹൈക്കോടതിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം പ്രവർത്തനം ഡൽഹിയിലേക്ക് മാറ്റി. 2004 ലാണ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനാകുന്നത്. 2ജി സ്‌പെക്ട്രം കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിരുന്ന യു യു ലളിത് മുത്തലാഖ്, പത്മനാഭസ്വാമി ക്ഷേത്രം, തുടങ്ങിയ കേസുകളിൽ നിർണായക വിധി പുറപ്പെടുവിച്ച ബെഞ്ചിന്‍റെ ഭാഗമായിരുന്നു.
ഡിവൈ ചന്ദ്രചൂഡാണ് യുയു ലളിതിന്‍റെ പിൻഗാമി. അദ്ദേഹം ബുധനാഴ്ചയാണ് 50മത് ചീഫ് ജസ്റ്റിസ്റ്റായി ചുമതലയേൽക്കുക.
Discussion about this post