തിരുവനന്തപുരം: സവർക്കറെക്കുറിച്ചുള്ള ഒരു ചരിത്രവസ്തുത ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണ്. സർക്കാരിന് ഇഷ്ടപ്പെടാത്ത ചരിത്രവസ്തുതകളെ ഇല്ലാതാക്കാൻ സസ്പെൻഷൻ ഉത്തരവുകൾക്ക് കഴിയില്ലെന്നും എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ.
ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വി.ഡി. സവർക്കറിന് ഇരട്ട ജീവപര്യന്തം ശിക്ഷ (ആകെ 50 വർഷം) വിധിക്കപ്പെട്ടതും ആൻഡമാനിലെ സെല്ലുലാർ ജയിലിലെ ദീർഘകാല തടവിന് ശേഷം, വിവിധ നിയന്ത്രണങ്ങളോടെയുള്ള രത്നഗിരിയിലെ വീട്ടുതടങ്കലും അദ്ദേഹം അനുഭവിച്ചതും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രേഖപ്പെടുത്തിയ വസ്തുതകളാണ്. അത്തരം ചരിത്രവസ്തുതയെക്കുറിച്ച് ഒരു ക്വിസ് ചോദ്യമുണ്ടാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതിലൂടെ ചരിത്രം മാറില്ല, മറിച്ച് സർക്കാരിന്റെ അസഹിഷ്ണുതയാണ് പുറത്തുവരുന്നത്.
തുർക്കിയിലെ ഖലീഫ ഭരണം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അരങ്ങേറിയ തികച്ചും ഏകപക്ഷീയമായി ഒരു വംശഹത്യയെ സ്വാതന്ത്ര്യ സമരമാക്കി മാറ്റുവാനും അതിനു നേതൃത്വം നൽകി നൂറു കണക്കിന് സാധാരണ ഹിന്ദുക്കളെ കൊലപ്പെടുത്തിയ വാരിയംകുന്നനെ സ്വതന്ത്ര സമര സേനാനി ആക്കി മാറ്റുവാനും വെമ്പി നടക്കുന്നവരാണ് ഭാരത സ്വതന്ത്ര സമര ചരിത്രത്തിൽ ഇത്രയേറെ ത്യാഗോജ്ജ്വലമായ സംഭാവനകൾ നൽകിയിട്ടുള്ള വീര സവർക്കരെ പോലുള്ളവരെ അപകീർത്തിപ്പെടുത്തുവാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നത്. മഹാത്മാ ഗാന്ധി, ജവാർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ഇന്ദിര ഗാന്ധി, നരസിംഹ റാവു, എ കെ ഗോപാലൻ, ഇ എം എസ് നമ്പൂതിരിപ്പാട്, എം എൻ റോയ് തുടങ്ങി വ്യത്യസ്ത രാഷ്ട്രീയ ചേരിയിലുള്ളവർ പോലും പലപ്പോഴും ആരാധനയോടെ കണ്ടിരുന്ന വീര സവർക്കറെ കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ഇത്രയേറെ അപമാനിക്കുവാനും ആക്ഷേപിക്കുവാനുമുള്ള ശ്രമം നടക്കുന്നത്. ഇത് ആസൂത്രിതമായി വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ള പ്രീണന രാഷ്ട്രീയത്തിന്റെ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്.
ഒരു അധ്യാപകന്റെ ചോദ്യത്തെ രാഷ്ട്രീയമായി വ്യാഖ്യാനിച്ച് ശിക്ഷിക്കുന്നതിന് പകരം, ചരിത്രത്തെ ചരിത്രമായിത്തന്നെ പഠിക്കാനുള്ള സ്വാതന്ത്ര്യമാണ് വിദ്യാലയങ്ങളിൽ ഉറപ്പാക്കേണ്ടത്. സർക്കാരിന്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇത്രയേറെ സംഭാവന നൽകിയ വ്യക്തിയെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല.
സവർക്കറുടെ ചരിത്രപരമായ പങ്കിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ ഒരു ചരിത്രവസ്തുതയെ ക്വിസ് മത്സരത്തിലെ ചോദ്യമായി ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ ശിക്ഷിക്കുന്നത് ജനാധിപത്യ വിദ്യാഭ്യാസ സംവിധാനത്തിന് അപമാനമാണ്. അധ്യാപകനെതിരായ സസ്പെൻഷൻ ഉടൻ പിൻവലിക്കണം. മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയ താൽപര്യങ്ങൾക്കു മുന്നിൽ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ അടിയറവ് വെക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.












Discussion about this post