സിനിമാ പ്രേമികൾ കാത്തിരുന്ന മാളികപ്പുറം സിനിമയുടെ ട്രെയിലർ എത്തി. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള സമർപ്പണമാണ് മാളികപ്പുറമെന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണിമുകുന്ദൻ ട്രെയിലർ പങ്കുവച്ചിരിക്കുന്നത്.
”മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും വാക്കുകൾകൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററിൽ സിനിമകണ്ട് പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.
പ്രതീക്ഷയോടെ എന്‍റെ അയ്യനുവേണ്ടി ‘മാളികപ്പുറം’
തത്ത്വമസി ! ” എന്നതായിരുന്നു ഉണ്ണിമുകുന്ദന്‍റെ വാക്കുകൾ.
പ്രേക്ഷകനിൽ ഒരേ സമയം ഭക്തിയും ആകാംക്ഷയും നിറയ്‌ക്കുന്ന ട്രെയിലറാണ് മാളികപ്പുറത്തിനുവേണ്ടി അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഹ്യൂമറിനും ചിത്രം ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ” ടീച്ചറേ ഈ പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ലെന്ന് പറയുന്നത് ഒള്ളതാണോ” എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തോടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആരംഭിക്കുന്നത്. ഒടുവിൽ ഏതൊരു സിനിമാ പ്രേമിക്കും രോമാഞ്ചം നൽകുന്ന മുഹൂർത്തങ്ങളാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളുടെ അസാധ്യ പ്രകടനം പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്നും ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. അയ്യനെ കാണാൻ മോഹിച്ച് മലയ്‌ക്ക് പോകാൻ ശ്രമിക്കുന്ന രണ്ട് കുട്ടികളും അവർക്ക് തുണയായി എത്തുന്ന സ്വാമിയുടെയും ശബരിമലയിലേക്കുള്ള യാത്രയാണ് ചിത്രം പറയുന്നത്. രസകരമായ മൂഹൂർത്തങ്ങളും ആകാംക്ഷഭരിതമായ നിമിഷങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നുണ്ടെന്നാണ് ട്രെയിലർ പറയുന്നത്.
രമേഷ് പിഷാരടി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post