ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബജറ്റ് സമ്മേളനത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ കെട്ടിടത്തിന്റെ ഉള്ളിലെ ചിത്രങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഈ മാസം 31ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നതോടെയാണു ബജറ്റ് സമ്മേളനത്തിനു തുടക്കം. ഫെബ്രുവരി ഒന്നിനാണു ബജറ്റ്.
രാഷ്ട്രപതിയുടെ പ്രസംഗവും ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണവും പുതിയ പാർലമെന്റ് മന്ദിരത്തിലാകുമെന്നു ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച സൊനാൽ മാൻസിങ് എംപി കുറിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. രാഷ്ട്രപതിയായശേഷം പാർലമെന്റിൽ ദ്രൗപദി മുർമുവിന്റെ ആദ്യ പ്രസംഗമാണ് വരാനിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ പ്രസംഗം രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവർഗ വനിതയായ ദ്രൗപദി മുർമു നടത്തുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ സുപ്രധാനമാകും.
പുതിയ മന്ദിരത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായെന്നാണ് അധികൃതർ നൽകുന്ന സൂചന. പുറത്തെ മോടിപിടിപ്പിക്കൽ മാത്രമാണു ബാക്കിയുള്ളത്. ഇതിന് ഒരാഴ്ച മതിയാകും. നിലവിലുള്ള മന്ദിരത്തിനും പുതിയ മന്ദിരത്തിനുമിടയിലുള്ള മതിൽ പൊളിച്ചുനീക്കുകയാണ്. എംപിമാർക്ക് പുതിയ ഐഡി കാർഡുകൾ നൽകാനും നടപടികളായി.
അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗവും ബജറ്റ് സമ്മേളനവും പുതിയ മന്ദിരത്തിൽ നടത്തിയശേഷം ആദ്യ ഘട്ടം സമ്മേളനം ഇപ്പോഴത്തെ മന്ദിരത്തിലേക്കു മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലേ പൂർണമായും പുതിയ മന്ദിരത്തിലേക്കു മാറൂ എന്നും പറയപ്പെടുന്നു. 31 മുതൽ ഫെബ്രുവരി 14 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ഒന്നാംഘട്ടം. മാർച്ച് 12 മുതൽ ഏപ്രിൽ ആറു വരെ രണ്ടാംഘട്ടം.
861.9 കോടി രൂപയുടെ കരാറിൽ ടാറ്റ പ്രോജക്റ്റ്സാണ് പുതിയ മന്ദിരം നിർമിച്ചത്. 2020ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട കെട്ടിടത്തിന്റെ നിർമാണം 2022ൽ പൂർത്തിയാക്കാനിരുന്നതാണ്. എന്നാൽ, കൊവിഡ് പ്രതിസന്ധിമൂലം നീണ്ടുപോയി. 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. 64,500 ചതുരശ്ര മീറ്ററാകും ആകെ വിസ്തീര്ണം. നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ട്.
Discussion about this post