പനാജി: അധിനിവേശങ്ങളെ അതിജീവിച്ച സപ്തകോടേശ്വര ക്ഷേത്രം നവീകരിച്ച് ഗോവ സർക്കാർ. ഛത്രപതി ശിവാജി നിർമ്മിച്ച ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം പുതിയ തലമുറയെ ചരിത്രത്തിന്‍റെ ധീരസ്മരണകളിലേക്ക് നയിക്കുമെന്ന് ഗോവ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇത് ആത്മീയ പാരമ്പര്യങ്ങളുമായുള്ള യുവാക്കളുടെ ബന്ധം ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്തെ തീർത്ഥാടനത്തെയും ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പനാജിയിൽ നിന്ന് 35 കിലോമീറ്റർ അകലെ നർവെ ഗ്രാമത്തിലാണ് മൂന്ന് നൂറ്റാണ്ട് മുമ്പ് ഛത്രപതി ശിവജി ക്ഷേത്രം നിർമ്മിച്ചത്. നവീകരിച്ച ക്ഷേത്രം മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചു.
ഗോവ സ്റ്റേറ്റ് ആർക്കൈവ്‌സ് ആൻഡ് ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിന്‍റെ നേതൃത്വത്തിലാണ് ക്ഷേത്രം നവീകരിച്ചത്. ചരിത്രപ്രസിദ്ധമായ ക്ഷേത്രം വീണ്ടും തുറന്നതിന് ഗോവ സർക്കാരിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ‘നിരവധി അധിനിവേശ ശക്തികളുടെ ആക്രമണത്തിന് ശേഷമാണ് ശിവാജി മഹാരാജ് ക്ഷേത്രം പുനർനിർമ്മിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോർച്ചുഗീസ് ഭരണകാലത്ത് ഗോവയിലെ ഹിന്ദു ക്ഷേത്രങ്ങളുടെയും ധർമ്മത്തിന്റെയും സംരക്ഷണത്തിന് ഛത്രപതി ശിവാജി മഹാരാജും സംഭാജി മഹാരാജും വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് ഡോ. സാവന്ത് ചടങ്ങിൽ പറഞ്ഞു. പോർച്ചുഗീസുകാർ നശിപ്പിച്ച ക്ഷേത്രങ്ങളെല്ലാം പുനർനിർമ്മിക്കാൻ ഗോവ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവ സർവകലാശാലയിൽ ശിവാജി മഹാരാജിന്റെ പേരിൽ ഒരു ഗവേഷണ ചെയർ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ ഗോവ ജില്ലയിലെ ബേതുൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതുൾപ്പെടെ സംസ്ഥാനത്ത് ശിവാജി മഹാരാജ് നിർമ്മിച്ച കോട്ടകൾ അറ്റകുറ്റപ്പണികൾ നടത്തി പുനർനിർമിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
Discussion about this post