മായന്നൂർ (തൃശ്ശൂർ): കട്ട കെട്ടിയ, തേയ്ക്കാത്ത മുറിയുടെ ചുവരിൽ ശ്രീജിത് വിൽ ബി കം എ ഡോക്ടർ എന്ന് കരിക്കട്ട കൊണ്ട് കോറിയിടുമ്പോൾ അവൻ പത്താം ക്ലാസ് വിദ്യാർത്ഥി, പൊന്നുപോലെ മനസ്സിൽ കാത്ത സ്വപ്നത്തിന് വിശ്വസേവാഭാരതി ചിറക് നൽകി. മാങ്കുളം വേളത്തൊടി മങ്ങാട്ട് ശ്രീജിത്ത് എന്ന ഇരുപത്തിനാലുകാരൻ ഡോക്ടറാകുന്നു.
ചുവരിൽ വരച്ചിട്ട സ്വപ്നം അയൽവാസി അനൂപ് കാണും വരെ ശ്രീജിത്തിന് മുന്നിൽ വഴികളുണ്ടായിരുന്നില്ല. രണ്ട് കറവപ്പശുക്കളും തൊഴിലുറപ്പും വരുമാന മാർഗമാക്കിയ അമ്മ ശ്രീദേവിക്കും മകൻ കണ്ട കിനാവിന്റെ വലിപ്പം എത്തിപ്പിടിക്കാനാകുമായിരുന്നില്ല. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഇടവേളകളിൽ അനൂപിന്റെ പല ചരക്ക് കടയിൽ ശ്രീജിത്ത് സഹായിയായി പോയി … അനൂപാണ് ശ്രീജിത്തിന്റെ സ്വപ്നം വിശ്വസേവാഭാരതിയെ അറിയിക്കുന്നത്. വിശ്വ സേവാഭാരതിയുടെ പ്രയത്നത്തിൽ ഒറ്റപ്പാലം സ്വദേശികളും പ്രവാസി കളുമായ സഹോദരങ്ങൾ ശ്രീജിത്തിന്റെ പഠനച്ചെലവ് ഏറ്റെടുത്തു.
പ്രവേശന പരീക്ഷയിൽ ദേശീയ തലത്തിൽ യോഗ്യത നേടിയ ശ്രീജിത്ത് കർണാടകയിലെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എം ബി ബി എസിൽ ഫസ്റ്റ് ക്ലാസോടെ പാസായി. ഹൗസ് സർജൻസി കഴിഞ്ഞ് എം ഡി പാസായി സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കാനാണ് ശ്രീജിത്തിന് ആഗ്രഹം.
ചുവരിൽ കരിക്കട്ട കൊണ്ട് ശ്രീജിത്ത് എഴുതിയിട്ട കുറിപ്പ് വീട് തേച്ചപ്പോൾ മാഞ്ഞു, എങ്കിലും ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു.
Discussion about this post