കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ സുവര്‍ണോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. മലയാളത്തിലെ കലാ, സാഹിത്യ രംഗത്തെ പ്രമുഖരെ സാക്ഷിനിര്‍ത്തി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സുവര്‍ണോത്സവത്തിന് കൊടി ഉയര്‍ത്തി. എറണാകുളം രാജേന്ദ്രമൈതാനത്ത് താളവാദ്യലയവും നൃത്തനൃത്യങ്ങളും ശോഭ പകര്‍ന്ന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ സാംസ്‌കാരികോത്സവമായി.
കലാസാഹിത്യരംഗത്തെ പ്രതിഭകള്‍ നിറഞ്ഞ വേദി തനിക്ക് ഇന്ദ്രസഭപോലെയാണ് തോന്നുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ മൈസൂര്‍ മഞ്ജുനാഥ പറഞ്ഞു. തപസ്യയുടെ ചുമതലകള്‍ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെങ്കിലും എഴുപത് വര്‍ഷം താന്‍ എഴുതിയതും തപസ്യയുടെ പ്രവര്‍ത്തനവും സമാനമായ ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പ്രശസ്ത നിരൂപകന്‍ ആഷാമേനോന്‍ പറഞ്ഞു. തപസ്യയെ ഞാന്‍ സ്‌നേഹിക്കുന്നു. ഈ വേദി ഞാനൊരിക്കലും മറക്കില്ല. ഭാവിഭാരതത്തെ മുന്‍ നിര്‍ത്തി ഡോ. മോഹന്‍ ഭാഗവത് മുന്നോട്ടുവയ്ക്കുന്ന ദര്‍ശനങ്ങള്‍ മഹത്തരമാണ്. 2050ല്‍ നാട് പുരോഗതിയിലേക്ക് എത്തിയേക്കാം. പക്ഷേ പരിസ്ഥിതി വലിയ വെല്ലുവിളി നേരിടും. സംഗീതവും സാഹിത്യവും ധ്യാനവും പരിചയമില്ലാത്ത ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്. അവര്‍ നിര്‍വീര്യരായാല്‍ രാഷ്ട്രത്തിന്റെ ഭാവി ശോഭനമാവില്ല. പ്രപഞ്ചത്തില്‍ ആവാസ വ്യവസ്ഥയുള്ള ഏക ഗോളമാണ് ഭൂമി. ഈ ഭൂമിയെ സുരക്ഷിതമായി അടുത്ത തതമുറകള്‍ക്ക് കൈമാറേണ്ടതുണ്ട്, അവിടെയാണ് മോഹന്‍ ഭാഗവത് മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തിന്റെ പ്രസക്തി, ആഷാമേനോന്‍ പറഞ്ഞു.
ഭാരതത്തെ വിശ്വറാണിയാക്കാന്‍ പ്രതിജ്ഞ ചെയ്യൂ എന്ന ആഹ്വാനം മുഴക്കിയ സ്വര്‍ഗീയ പരമേശ്വര്‍ജിയുടെ വിശ്വറാണി എന്ന കവിത വേദിയില്‍ തപസ്യ സംസ്ഥാനസമിതിയംഗം ഡോ. ലക്ഷ്മിദാസ് ആലപിച്ചു. കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി, വാദ്യകലാകുലപതി പെരുവനം കുട്ടന്‍ മാരാന്‍, സാഹിത്യ നിരൂപകന്‍ ആഷാമേനോന്‍, പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി, നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പദ്മശ്രീ രാമചന്ദ്രപ്പുലവര്‍, തീയാടി രാമന്‍, ആര്‍ട്ടിസ്റ്റ്, ടി. കലാധരന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, ശ്രീമന്‍ നാരായണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തപസ്യ മുന്‍ അധ്യക്ഷനുമായ പി. ബാലകൃഷ്ണന്‍, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നാടക സംവിധായകന്‍ എം.കെ. ദേവരാജന്‍ തുടങ്ങിയ പ്രമുഖരെ വേദിയില്‍ സര്‍സംഘചാലക് ആദരിച്ചു.
Discussion about this post