തിരുവനന്തപുരം: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം കുറിച്ച ജൂലൈ 20 ന് രാജ്യ തലസ്ഥാനത്ത് നടന്ന നിന്ദനീയമായ അക്രമസംഭവങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. പാര്‍ലമെന്റ് പരിസരംവരെ പ്രതിഷേധക്കാര്‍ എത്തിപ്പെട്ടു എന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. അതിനുപിന്നിലെ യഥാര്‍ഥ വിവരങ്ങള്‍ അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിഷേധമാര്‍ച്ച് സമാധാനപരമായിരിക്കും എന്നാണ് സോനം വാങ്ചുക്ക് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്തും പോലീസിനെ പ്രകോപിപ്പിച്ചും കടന്നാക്രമിച്ചും വാഹനങ്ങള്‍ കേടുവരുത്തിയും പ്രതിഷേധക്കാര്‍ മുന്നേറിയപ്പോള്‍ അത് രാജ്യത്തിന്റെ യശസ്സിന് വലിയ കളങ്കമാണ് ഉണ്ടാക്കിയത്. നാട്ടില്‍ അരാജകത്വം സൃഷടിക്കുവാനും ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുവാനും വേണ്ടി നടന്ന ഒരു ഗൂഢാലോചനയുടെ ഫലമാണ് ദല്‍ഹിയില്‍ അരങ്ങേറിയ അക്രമപരമ്പരകള്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പോലീസ് അതിക്രമം കാട്ടി എന്ന് സമരക്കാര്‍ ആരോപിക്കുന്നുണ്ട്. ക്രമസമാധാനം പാലിക്കാന്‍ ചുമതലപ്പെട്ടവരാണ് പോലീസുകാര്‍ എന്ന അടിസ്ഥാന വസ്തുത സമരസംഘാടകര്‍ പരിഗണിച്ചിട്ടില്ല എന്നു തോന്നുന്നു. ഈ ആരോപണം ഉന്നയിക്കുമ്പോള്‍ തന്നെ പ്രതിഷേധക്കാരുടെ പേരില്‍ സര്‍ക്കാര്‍ നിയമനടപടികളൊന്നും എടുക്കരുതെന്നാണ് സോനം വാങ്ചുക്കിന്റെ ഏറ്റവും ഒടുവിലത്തെ ആവശ്യം. അത് വിചിത്രവും അപകടവുമായ ഒരു നിലപാടാണ്. രാജ്യസുരക്ഷയുടെ ദൃഷ്ടിയില്‍ ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക. ഒന്നര മാസം പിന്നിട്ട സിജെപിയുടെ പ്രതിഷേധസമരത്തിന് ധന സഹായം ചെയ്യുന്നത് ആരെന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ജൂലൈ 20 ന്റെ സമരത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ പങ്കെടുത്തു എന്നാണ് മനസ്സിലാകുന്നത്. അതിനാല്‍ രാജ്യതലസ്ഥാനത്തു നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ദല്‍ഹി പോലീസ് മാത്രം അന്വേഷിച്ചാല്‍ മതിയാവില്ല അതിന് സിബിഐ അന്വേഷണം തന്നെ വേണ്ടിവരും
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം എന്ന സോനം വാങ്ചുക്കിന്റെ ആവശ്യത്തിനു പിന്നിലെ യുക്തി ഇപ്പോഴും മനസ്സിലായിട്ടില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിച്ചേക്കാവുന്ന ദൗര്‍ഭാഗ്യകരമായ ഒരു സംഭവമായിരുന്നു പരീക്ഷപേപ്പര്‍ ചോര്‍ച്ച. അത് റിപ്പോര്‍ട്ടുചെയ്ത നിമിഷം മുതല്‍ പ്രധാനമന്ത്രി ആ വിഷയത്തില്‍ നേരിട്ടിടപെട്ടു എന്നത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. കുറ്റമറ്റ രീതിയില്‍ പുനര്‍പരീക്ഷ എത്രയും പെട്ടെന്ന് നടത്തണം എന്ന കാര്യത്തിലായിരുന്നു സര്‍ക്കാരിന്റെ മുന്‍ഗണന. കാര്യമായ പരാതി കൂടാതെ വീണ്ടും നീറ്റ് പരീക്ഷ നടന്നു. അതിന്റെ ഫലവും പ്രഖ്യാപിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്നു സംശയിക്കുന്ന എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പരിശ്രമം ആദ്യ ദിവസം തന്നെ തുടങ്ങിയതാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭരണസമിതിയാണ് അതിനു നേതൃത്വം നല്‍കുന്നത്. ദൈനംദിന കാര്യങ്ങളുടെ നിര്‍വ്വഹണച്ചുമതല ഡയറക്ടര്‍ ജനറലിനാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സമയത്ത് ചുമതലയിലുണ്ടായിരുന്ന ഡയറക്ടര്‍ ജനറലിനെ കഴിഞ്ഞ ജൂണ്‍ അവസാനം ചുമതലയില്‍ നിന്നും നീക്കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ അടിയന്തര സന്ദര്‍ഭത്തില്‍ ചേയ്യേണ്ട കാര്യങ്ങള്‍ എല്ലാം ഫലപ്രദമായി ഈ സര്‍ക്കാര്‍ നിര്‍വ്വഹിച്ചു എന്നകാര്യം ഇതില്‍നിന്നെല്ലാം വ്യക്തമാണ്. അവിടെയാണ് മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യത്തിന്റെ പൊളളത്തരം വ്യക്തമാകുന്നത്. സമാധാനപരമായ പ്രതിഷേധം എന്നാവര്‍ത്തിച്ചുകൊണ്ടിരുന്ന വാങ്ചുക്കിന്റെ അനുയായികള്‍ തലസ്ഥാന നഗരിയില്‍ സംഘടിതമായി അക്രമം അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ അദ്ദേഹം തന്റെ നിരാഹാരസമരം ആവസാനിപ്പിക്കേണ്ടതായിരുന്നു. താനൊരു ഗാന്ധിയനല്ലെന്ന് വാങ്ചുക്ക് പറഞ്ഞത് ഇത്തരുണത്തില്‍ ഒര്‍ക്കാവുന്നതാണ്. കഴിഞ്ഞ സെപ്തംബറില്‍ ലഡാക്കില്‍ വാങ്ചുക്ക് നടത്തിയ നിരാഹാരസമരവും അതിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളും നാലു പോരുടെ ജീവന്‍ അപഹരിച്ചു. വന്‍തോതില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. ജന്തര്‍മന്തറില്‍ ഇദ്ദേഹം നടത്തുന്ന സമരവും ഇതേ വഴിയിലൂടെയാകും മുന്നേറുകയെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. ജന്തര്‍മന്തറിലെ സമരം പാര്‍ലമെന്റു സമ്മേളനം ആരംഭിക്കുന്നതിന് ഒരാഴ്ച് മുന്‍പുതന്നെ അസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കേണ്ടതായിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ അറസ്റ്റുകള്‍ ഉണ്ടാകേണ്ടതായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഒരുദിവസം മുന്‍പ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നത് ശരിതന്നെ. പക്ഷേ മറ്റു നടപടികള്‍ ഉണ്ടായില്ല.
മുന്‍പൊരവസരത്തില്‍ ശിവഗിരി മഠത്തിലെ പ്രകാശാനന്ദ സ്വാമികള്‍ സര്‍ക്കാരില്‍ നിന്ന് നീതി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റു നടയില്‍ നിരാഹാരസമരം നടത്തിയിരുന്നു. അന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഭരണമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സ്വാമിജിയുടെ സമരം 26 ദിവസം പിന്നിട്ട വേളയില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള അടിയന്തര നടപടിയെന്ന നിലയില്‍ പോലീസിനെക്കൊണ്ട് ബലം പ്രയോഗിച്ച് സ്വാമിജിയെ ആശുപത്രിയിലേക്ക് മാറ്റി അതോടെ സമരം അവസാനിക്കുകയും ചെയ്തു. പിന്നീട് സ്വാമിജി വളരെക്കാലം നമ്മോടൊപ്പം ഉണ്ടായിരുന്നു. ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ചില കടുത്ത നടപടികള്‍ എടുക്കേണ്ടിവരും എന്ന കാര്യം ഓര്‍ക്കാനാണ് ഇത് ഇവിടെ സൂചിപ്പിച്ചത്. മുഖ്യധാരാ പ്രതിപക്ഷം അരാജകത്വ രാഷ്ട്രീയത്തിന് പിന്തുണ നൽകുന്നത് ആശാസ്യമല്ല.
നാടിന് നാണക്കേടുണ്ടാക്കിയ സിജെപിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന കലാപത്തെക്കുറിച്ച് സമഗ്രമായ ഒരന്വേഷണം അനിവാര്യമാണ്. സിബിഐക്കു മാത്രമെ ഇക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതുകൊണ്ട് ജൂലൈ 20 ലെ അക്രമസംഭവങ്ങളെക്കുറിച്ച് സിബിഐയുടെ നേതൃത്വത്തില്‍ ഒരന്വേഷണത്തിന് അടിയന്തരമായി ഉത്തരവിടണമെന്ന് ഭാരതീയ വിചാരകേന്ദ്രം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ആര്‍. സഞ്ജയന്‍
ഡയറക്ടര്‍, ഭാരതീയ വിചാരകേന്ദ്രം















Discussion about this post