തിരുവല്ല: ജലത്താല്‍ മുറിവേറ്റ ആയിരങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി. പ്രളയജലം ഇരച്ചുകയറിയതോടെ ഒറ്റപ്പെട്ടുപോയ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ രാവെന്നോ പകലെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ നിരന്തര സേവനങ്ങളിലാണ്. റാന്നി, ആറന്മുള, അപ്പര്‍കുട്ടനാട് പ്രദേശങ്ങളില്‍ വീടുകളില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും വീടുകളുടെ മുകള്‍ നിലകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും കേരളത്തിലെവിടെയും മുന്‍നിരയിലുള്ളത് സേവാഭാരതി മാത്രമാണ്.
പത്തനംതിട്ടയില്‍ സേവാഭാരതിയുടെ സന്നദ്ധ സേവകര്‍ക്ക് സഹായമായി ബിജെപി പ്രവര്‍ത്തകരും അണിചേര്‍ന്നതോടെ ആറന്മുള പുഞ്ചയോട് ചേര്‍ന്ന് താമസിക്കുന്ന നൂറുകണക്കിന് വീടുകളില്‍ നിന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അതിവേഗം മാറ്റാന്‍ കഴിഞ്ഞു. കോഴഞ്ചേരി – മാവേലിക്കര റോഡില്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള മേഖലയിലാണ് കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആറന്മുള പുഞ്ചയില്‍ നിന്നുള്ള പ്രളയജലത്തിന്റെ സമ്മര്‍ദം ഈ ഭാഗത്താണ് ഏറെ ഉണ്ടായിരുന്നത്. വീടുകളുടെ രണ്ടാം നിലയില്‍ നിന്ന് ഒട്ടേറെ കുടുംബങ്ങളെ സാഹസികമായി താഴെയിറക്കി വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. അമ്പതിലധികം സേവാഭാരതി പ്രവര്‍ത്തകര്‍ കോഴഞ്ചേരിയില്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
എടത്വ, തലവടി പ്രദേശങ്ങളിലും സേവാഭാരതി സദാസമയവും പ്രവര്‍ത്തനനിരതമാണ്. എടത്വ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ സേവാഭാരതി പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളം വീടിനുള്ളിലേക്ക് കയറിയതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോയ വ്യക്തിയെ സ്ട്രെച്ചറില്‍ കിടത്തി എല്ലാ മുന്‍കരുതലുകളോടെയുമാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ സെക്രട്ടറി എം.എസ്. മധുസൂദനന്, വിനീഷ് വി.സി. എന്നിവര്‍ നേതൃത്വം നല്കി.
ജലനിരപ്പ് ഉയരുന്നതിനാല്‍ രക്ഷപ്രവര്‍ത്തനത്തിന് യമഹ എന്ജിന് ഘടിപ്പിച്ച രണ്ട് വള്ളങ്ങളും സേവാഭാരതി തലവടിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.














Discussion about this post