ജലത്താൽ മുറിവേറ്റ ആയിരങ്ങൾക്ക് സേവാഭാരതി. പ്രളയജലം ഇരച്ചുകയറി ഒറ്റപ്പെട്ടുപോയ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ സേവാഭാരതി പ്രവർത്തകർ രാവെന്നോ പകലെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ നിരന്തര സേവനത്തിലാണ്. കാലവർഷക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ ആരംഭഘട്ടത്തിൽ തന്നെ എല്ലാ സന്നാഹങ്ങളോടും കൂടി സേവാഭാരതി രംഗത്തിറങ്ങിയിരുന്നു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലകളിൽ ഹെൽപ്പ്‌ലൈനുകൾ ആരംഭിക്കുകയും പ്രാന്തപ്രചാരക് നേതൃത്വം നൽകി പ്രധാന പ്രവർത്തകരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്തു. റവന്യൂ ജില്ലകളിലും സംഘജില്ലകളിലും സംയോജകരെ സജ്ജമാക്കി. കൂടാതെ 40 പഞ്ചായത്തുകളിലും 3 മുൻസിപ്പാലിറ്റികളിലും വിവിധ സംഘടനകളുടെ ഭാരവാഹികളെ ഉൾപ്പെടുത്തി സമിതികൾ രൂപീകരിച്ചു. ശബരിഗിരി വിഭാഗിലെ വിവിധ ക്ഷേത്ര സംഘടനകളുടെ ജില്ലാതല കാര്യകർത്താക്കളുടെ യോഗത്തിലും ഏകോപിത സേവപ്രവർത്തനങ്ങളുടെ പദ്ധതികൾ ചർച്ച ചെയ്തു.
റാന്നി, ആറന്മുള, അപ്പർ കുട്ടനാട്, എടത്വ, തലവടി പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും, വീടുകളുടെ മുകൾനിലകളിൽ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും, രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനും സേവാഭാരതി സദാസമയവും പ്രവർത്തനനിരതമാണ്.
പത്തനംതിട്ടയിൽ സേവാഭാരതി പ്രവർത്തകർക്കൊപ്പം ബിജെപി പ്രവർത്തകരും അണിചേർന്നത് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കി. ആറന്മുള പുഞ്ചയോട് ചേർന്ന് താമസിക്കുന്ന നൂറുകണക്കിന് വീടുകളിൽ നിന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഇതിലൂടെ സാധിച്ചു. കോഴഞ്ചേരി – മാവേലിക്കര റോഡിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള മേഖലയിലാണ് കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ആറന്മുള പുഞ്ചയിൽ നിന്നുള്ള പ്രളയജലത്തിന്റെ സമ്മർദം ഏറെയുള്ള ഈ ഭാഗത്ത് വീടുകളുടെ രണ്ടാം നിലയിൽ നിന്ന് ഒട്ടേറെ കുടുംബങ്ങളെ സേവാഭാരതിയുടെ അമ്പതിലധികം പ്രവർത്തകർ സാഹസികമായി താഴെയിറക്കി ക്യാമ്പുകളിലേക്ക് മാറ്റി.
തലവടിയിൽ വെള്ളം വീടിനുള്ളിലേക്ക് കയറി പുറത്തിറങ്ങാൻ കഴിയാതെ കിടപ്പിലായ, കാലൊടിഞ്ഞ വ്യക്തിയെ സേവാഭാരതി പ്രവർത്തകർ സ്ട്രെച്ചറിൽ കിടത്തി എല്ലാ മുൻകരുതലുകളോടെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിന് ജില്ലാ സെക്രട്ടറി എം.എസ്. മധുസൂദനൻ, വിനീഷ് വി.സി. എന്നിവർ നേതൃത്വം നൽകി. ജലനിരപ്പ് ഉയരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനായി യമഹ എൻജിൻ ഘടിപ്പിച്ച രണ്ട് വള്ളങ്ങൾ തലവടിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴ അപ്പർ കുട്ടനാട്ടിൽ രൂക്ഷമായ പ്രതിസന്ധിയുള്ള മേഖലകളിൽ 16 വള്ളങ്ങളാണ് സേവാഭാരതി സേവനത്തിനായി രംഗത്തിറക്കിയിട്ടുള്ളത്.
പത്തനംതിട്ട ജില്ലയിലെ റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിൽ വെള്ളം ഇറങ്ങിയതിനാൽ വീടുകൾ ശുചീകരിക്കുന്ന പ്രവർത്തനം ഇന്നലെ മുതൽ ആരംഭിച്ചു. നൂറുകണക്കിന് പ്രവർത്തകർ 24 മണിക്കൂറും ഇതിനായി രംഗത്തുണ്ട്. കോഴഞ്ചേരി, ആറൻമുള, കടപ്ര, നിരണം, തിരുവല്ല, ഇടപ്പാവൂർ ഭാഗങ്ങളിൽ വെള്ളം ഉയരുന്നതിനാൽ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തുവരുന്നു. ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്ത വീടുകളിലേക്ക് ആവശ്യസാധനങ്ങളും ചിലയിടങ്ങളിൽ പാക്കറ്റ് ഭക്ഷണങ്ങളും എത്തിച്ചുനൽകുന്നുണ്ട്.
സർക്കാർ നടത്തുന്ന പല ദുരിതാശ്വാസ ക്യാമ്പുകളും സേവാഭാരതിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചും സേവനങ്ങൾ നടത്തിവരുന്നു. ഇതിനുപുറമേ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം റവന്യൂ ജില്ലകളിൽ ദുരിതമേഖലയിലേക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, വസ്ത്രങ്ങൾ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ എന്നിവയെല്ലാം ശേഖരിച്ചുവരുന്നുണ്ട്.













