കോയമ്പത്തൂർ :ആർഎസ്എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച തമിഴ് മാസിക കുമുദം റിപ്പോർട്ടറിൻ്റെ എഡിറ്റർ അടക്കം മൂന്ന് പേർക്ക് അറസ്റ്റ് വാറണ്ട്. കേസിൽ പല തവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇവർക്ക് തിരുപ്പൂർ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
പബ്ലിഷർ എം. സെൽവരങ്കൻ, എഡിറ്റർ എസ്. ഇളങ്കോവൻ, പ്രിന്റർ എസ്. പാൽ ആന്റണി രാജ് എന്നിവരെയാണ് ജസ്റ്റിസ് സെന്തിൽ രാജ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പോലീസിന് നിർദേശം നല്കിയിട്ടുണ്ട്.
ചെന്നൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കുമുദം റിപ്പോർട്ടറിൽ സോലൈ എന്നയാളെഴുതിയ ‘ഇന്ത്യൻ താലിബാൻ’ എന്ന ലേഖനം 2009 മാർച്ച് ഒന്നിനാണ് പ്രസിദ്ധീകരിച്ചത്. സ്ത്രീകളെ അടിമകളാക്കുന്ന താലിബാൻ രീതികളാണ് ഇവിടെ ആർഎസ്എസും ബിജെപിയും ചെയ്യുന്നത് എന്നതടക്കം നിരവധി മോശം പരാമർശങ്ങൾ ലേഖനത്തിലുണ്ടായിരുന്നു.
ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകനായ സി.കെ. ദണ്ഡപാണി തിരുപ്പൂർ ജെ.എം.-1 കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തു. 1925 മുതൽ സേവനം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന ആർഎസ്എസിനെ സ്ത്രീവിരുദ്ധരും ഭീകരവാദികളായും ചിത്രീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് തിരുത്ത് പ്രസിദ്ധീകരിക്കണമെന്നും നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എഴുത്തുകാരൻ സോലൈ, മാസികയുടെ പബ്ലിഷർ എം. സെൽവരങ്കൻ, എഡിറ്റർ എസ്. ഇളങ്കോവൻ, പ്രിന്റർ എസ്. പാൽ ആന്റണി രാജ്, ഷെയർ ഹോൾഡർമാരായ എ. ജവഹർ പഴനിയപ്പൻ, എ. കോതൈ എന്നിവരെയാണ് പ്രതി ചേർത്തിരുന്നത്.
ഇതിൽ ജവഹർ പഴനിയപ്പൻ, കോതൈ എന്നിവർ ഹൈക്കോടതിയെ സമീപിച്ച് കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റുള്ളവർക്കെതിരെ കേസ് തുടരാൻ കോടതി ഉത്തരവിട്ടു. സോലൈ 16 വർഷമായി തുടരുന്ന വിചാരണ വേളയിൽ തന്നെ മരണപ്പെട്ടു.
















Discussion about this post