ശബരിമല: കെ ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് തുലാം ഒന്നിന് രാവിലെ നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂർ തളിപ്പറമ്പ് മലപ്പട്ടം കീഴുത്രിൽ ഇല്ലത്ത് കെ.ജയരാമൻ നമ്പൂതിരി ചൊവ്വ അമ്പലത്തിലെ മേൽശാന്തിയാണ്.
പത്തുപേരാണ് അന്തിമപ്പട്ടികയില്‍ ഉണ്ടായിരുന്നത്. രാവിലെ 7.30ന് ഉഷഃപൂജയ്ക്കു ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
വൈക്കം പടിഞ്ഞാറ്റും ചേരി ഇണ്ടംതുരുത്തി മനയിൽ ഹരിഹരന്‍ നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. പന്തളം കൊട്ടാരത്തിലെ പൗര്‍ണമി ജി. വര്‍മയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. എട്ട് ശാന്തിമാരില്‍ നിന്നാണ് ഹരിഹരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് രാജീവരര്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം കമ്മിഷണർ
ബി.എസ്.പ്രകാശ്, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ നേതൃത്വം
നൽകി. സന്നിധാനത്ത് പത്തുപേരും മാളികപ്പുറത്ത് എട്ടുപേരുമാണ് നറുക്കെടുപ്പിലെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിനായി സന്നിധാനത്ത് നിന്നും സംഘം മാളികപ്പുറത്തേയ്ക്ക് എത്തുകയായിരുന്നു. വൃശ്ചികം ഒന്നു മുതൽ ഒരു കൊല്ല വർഷകാലം ആണ് ഇരു മേൽ ശാന്തിമാർക്കും കാലാവധി. ഇക്കാലയളവിൽ ഇരുവരും പുറപ്പെടാ ശാന്തിമാരായിരിക്കും.
തനിക്ക് ലഭിച്ച ഭാഗ്യമാണ് ഈ സ്ഥാനം എന്ന് കെ ജയരാമന്‍ നമ്പൂതിരി പ്രതികരിച്ചു. ലോകം മൊത്തം ആരാധിക്കുന്ന ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത് വലിയ ഭാഗ്യം തന്നെയാണെന്ന് അദ്ദേഹം കണ്ണൂര്‍ ചൊവ്വയില്‍ പ്രതികരിച്ചു. നേരത്തെയും ശബരിമലയില്‍ മേല്‍ശാന്തിയാകാന്‍ ഇദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. 2006 മുതല്‍ ചൊവ്വയിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്.
സന്നിധാനത്ത് ഇന്നുമുതൽ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. 22നാണ് നട അടയ്ക്കുന്നത്. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 16ന് വൈകിട്ട് അഞ്ചിന് നട തുറക്കും.
Discussion about this post