ആഗോള തലത്തിലുള്ള പണമിടപാടുകൾ ലക്ഷ്യമിട്ട് റുപേ പ്രീ പെയ്ഡ് ഫോറക്‌സ് കാർഡുകൾ അനുവദിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി റിസർവ് ബാങ്ക്. റുപേ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാർഡുകൾ രാജ്യാന്തര തലത്തിൽ ഉപയോഗിക്കാനും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അനുമതി നൽകിയിട്ടുണ്ട്.
പുതിയ തീരുമാനം ആഗോള തലത്തിൽ റുപേ കാർഡുകളുടെ വ്യാപനവും സ്വീകാര്യതയും വർദ്ധിപ്പിക്കുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. വിദേശ അധികാരപരിധിയിൽ ഇഷ്യൂ ചെയ്യുന്നതിനായി റുപേ കാർഡുകൾ പ്രവർത്തനക്ഷമമാക്കും. വിദേശയാത്ര നടത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് പേയ്‌മെന്റ് ഓപാഷനുകൾ ഇത് വിപുലീകരിക്കും. ഇതോടെ വിദേശത്തെ എടിഎമ്മുകൾ, പിഒഎസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയ്‌ക്ക് റൂപേ പ്രീ ഫോറക്‌സ് കാർഡുകൾ ഇനി ഉപയോഗിക്കാനാകും. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്‌ട്ര കാർഡുകളുള്ള സഹകരണം വഴിയുമാണ് ഇന്ത്യൻ ബാങ്കുകളുടെ റൂപേ കാർഡിന് ആഗോളതലത്തിൽ സ്വീകാര്യത ഉറപ്പാക്കുന്നത്.
റുപേ ഫോറെക്‌സ് പ്രീപെയ്ഡ് കാർഡുകൾ വരുന്നതോടെ വിദേശത്തെ പണമിടപാടുകൾ ലളിതമാകും. ഇന്ത്യയിലെ ബാങ്കുകൾ വഴി റുപേ ഫോറക്സ് കാർഡ് ലഭ്യമാക്കും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്ന് ആഗോളതലത്തിൽ യു.പി.ഐ, റുപേ കാർഡുകളുടെ ഇടപാടുകളുടെ സ്വീകാര്യത വർധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
Discussion about this post