ചണ്ഡീഗഡ്: ഹരിയാനയിലെ ആരോഗ്യ മേഖലയ്‌ക്ക് ഇനി പുത്തൻ ഉണർവ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ച 2,600 കിടക്കകളുള്ള അമൃത ആശുപത്രി നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11 മണിക്കാണ് ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തുടങ്ങി മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
അമൃതാനന്ദമയി മഠത്തിന്‍റെ ഏറ്റവും പുതിയ ആശുപത്രിയാണ് ഹരിയാനയിൽ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. 130 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2,600 കിടക്കകളുള്ള അമൃത ആശുപത്രിയിൽ 534 ഐസിയുകളുണ്ട്. 81 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും 64 അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളും പ്രിസിഷൻ മെഡിസിൻ ഓങ്കോളജിക്കായി 10 ബങ്കറുകളും ഉണ്ട്.
150 സീറ്റുകളുള്ള, പൂർണ്ണമായും റെസിഡൻഷ്യൽ എംബിബിഎസ് പ്രോഗ്രാം, ഒരു നഴ്സിംഗ് കോളേജ്, കോളേജ് ഫോർ അലൈഡ് ഹെൽത്ത് സയൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു . രക്തവും മറ്റ് സുപ്രധാന സാമ്പിളുകളും പ്രോസസ് ചെയ്യുന്നതിനായി രാജ്യത്തെ ഏറ്റവും വലിയതും പൂർണ്ണമായും ഓട്ടോമേറ്റഡുമായ സ്മാർട്ട് ലാബും ഇവിടെ സജ്ജമാക്കിട്ടുണ്ട്. 130 ഏക്കറിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.ഡൽഹി-മഥുര റോഡിന് സമീപം ഫരീദാബാദിലെ സെക്ടർ 88 ലെ പുതിയ മെഗാ ആശുപത്രിക്ക് ഒരു കോടി ചതുരശ്ര അടി വിസ്തീർണ്ണമാണ് ഉള്ളത്.
Discussion about this post