കൊളംബോ∙ ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ശ്രീലങ്കയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. അർബുദരോഗം ബാധിതയായിരുന്ന ഫൗസിയ, ചികിത്സാർത്ഥമാണ് ശ്രീലങ്കയിൽ താമസമാക്കിയത്. 35 വർഷത്തിലേറെ മാലദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു.
ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി.
1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലര്‍ക്കായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഒഫിസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Discussion about this post