നാഗ്പൂര്‍: സാമാജം ഉണരാതെ ഒരുമാറ്റവും സുസ്ഥിരവും വിജയകരവുമാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സുദീര്‍ഘവും മഹത്തുമായ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും സാമാജിക ഉണര്‍വ് കാരണമായെന്നത് ലോകത്തിന്റെ അനുഭവമാണ്. മാതൃഭാഷയില്‍ വിദ്യാഭ്യാസം എന്നതിന് ദേശീയ വിദ്യഭ്യാസ പദ്ധതി ഊന്നല്‍ നല്‍കുന്നു. സംസ്‌കാരമുള്ള, രാജ്യസ്‌നേഹികളായ വിദ്യാര്‍ത്ഥികള്‍ വളര്‍ന്നുവരണമെന്ന് അത് വിഭാവനം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം സമാജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ക്ലാസ് മുറികളില്‍ ഒതുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സാമൂഹികസമത്വമില്ലാതെ യഥാര്‍ത്ഥമായ മാറ്റം ഉണ്ടാകില്ല. അസമത്വത്തിന്റെ മൂലകാരണം മനസ്സിലും സാമൂഹികവ്യവസ്ഥയിലും പെരുമാറ്റത്തിലുമാണ്. ക്ഷേത്രങ്ങളും ജലസ്രോതസ്സുകളും ശ്മശാനങ്ങളും എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കുന്നില്ലെങ്കില്‍, വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുമുള്ള ചങ്ങാത്തം എല്ലാ തലങ്ങളിലും നടക്കുന്നില്ലെങ്കില്‍ സമത്വത്തെക്കുറിച്ചുള്ള സംസാരം കിനാവ് മാത്രമാകുമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ചൂഷണമില്ലാത്തതും നമ്മുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായതുമായ വികസനം കൈവരിക്കാന്‍ ചൂഷണം ചെയ്യാനുള്ള പ്രവണത സമാജത്തില്‍ നിന്ന് ഇല്ലാതാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ ജീവിതത്തിന്റെ എല്ലാ മേഖലയിലും സാമാജിക പങ്കാളിത്തം ഉറപ്പാക്കണം. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി നയം രൂപീകരിക്കേണ്ടതുണ്ട്. ജനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വിഭവങ്ങളുണ്ടാകുന്നില്ലെങ്കില്‍ അത് ഒരു ഭാരമാകും. അതേസമയം ജനസംഖ്യ ഒരു ആസ്തിയാണെന്ന തലവുമുണ്ട്. ഇന്ന് നമ്മുടേത് ചെറുപ്പക്കാരുടെ രാജ്യമാണ്. അമ്പത് കൊല്ലം കഴിയുമ്പോള്‍ അവര്‍ മുതിര്‍ന്നവരാകും. അന്ന് അവരെ സംരക്ഷിക്കാന്‍ എത്ര ചെറുപ്പക്കാരുണ്ടാകും എന്നത് ചിന്തനീയമാണ്. ദേശീയ അസ്മിതയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒരു ജനതയെ സൃഷ്ടിക്കുക, സംരക്ഷിക്കുക എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. അള്‍ട്രാ ന്യൂക്ലിയര്‍ കുടുംബങ്ങള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ജനസംഖ്യാ അസന്തുലിതാവസ്ഥയുമൊക്കെ ചര്‍ച്ച ചെയ്യപ്പെടണം. ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെത്തന്നെ മാറ്റുമെന്നതിന് ഇന്തോനേഷ്യയും സുഡാനും സെര്‍ബിയയും ഉദാഹരണങ്ങളാണ്. കിഴക്കന്‍ ടിമോര്‍, ദക്ഷിണ സുഡാന്‍, കൊസോവോ എന്നീ രാജ്യങ്ങള്‍ ഉണ്ടായത് അങ്ങനെയാണ്. ജനസംഖ്യാ നിയന്ത്രണവും മതാടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും ഇനി അവഗണിക്കാനാവാത്ത വിഷയമാണ്.പരിസ്ഥിതിയെയും ആരോഗ്യത്തെയുമെല്ലാം ബാധിക്കുന്ന വിഷയമെന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജനസംഖ്യാനയം രൂപീകരിക്കണം. അതിനായി ബോധവല്‍ക്കരണ കാമ്പയിന്‍ ആവശ്യമാണ്.
വൈവിധ്യമാര്‍ന്ന ചികിത്സാരീതികള്‍ സംയോജിപ്പിക്കുന്ന ഒരു ആരോഗ്യ സംരക്ഷണ സംവിധാനം സര്‍ക്കാര്‍ വികസിപ്പിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. വ്യക്തിശുചിത്വവും സാമൂഹികക്ഷേമവും ലക്ഷ്യമിട്ട് യോഗയും വ്യായാമങ്ങളും തുടരണം. മാതൃകകള്‍ നിരവധിയുണ്ടെങ്കിലും അവയെയൊന്നും പരിഗണിക്കാതെ ആളുകള്‍ സ്വന്തം ശീലങ്ങളില്‍ മുറുകെപ്പിടിച്ചാല്‍ ആരോഗ്യപൂര്‍ണസമാജം എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു.
ദേശീയ പുനരുത്ഥാനത്തിന് സ്ത്രീപുരുഷ സമത്വം അനിവാര്യമാണ്. അടുക്കളയില്‍ പരിമിതപ്പെടേണ്ടുന്ന രണ്ടാം തരം പൗരത്വമല്ല സ്ത്രീയുടേത്. അത് മാതൃശക്തിയാണ്. ഭാരതീയപാരമ്പര്യം ഉദ്‌ഘോഷിക്കുന്നത് സ്ത്രീപുരുഷ ശക്തിയുടെ പരസ്പരപൂരകത്വമാണ്. വ്യക്തിനിർമ്മാണ പ്രക്രിയയിൽ രാഷ്ട്രീയ സ്വയംസേവക സംഘവും രാഷ്ട്ര സേവികാ സമിതിയും ഒരേ ദിശയിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രപുനരുത്ഥാനത്തിന് തടസ്സമായി നില്‍ക്കുന്ന യാഥാസ്ഥിതിക മനോഭാവം പാടേ മാറണം. ഭൂതകാലത്തിന്റെ കാലഹരണപ്പെട്ട സമ്പ്രദായങ്ങളെ ഉപേക്ഷിച്ച്, പാരമ്പര്യവും സമകാലികയാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാവണം. സ്വത്വം, സംസ്‌കാരം, ജീവിതമൂല്യങ്ങള്‍ എന്നിവയില്‍ മുറുകെപ്പിടിച്ച് വര്‍ത്തമാനകാലത്തോട് സമന്വയിക്കുന്ന പുതിയ വഴക്കങ്ങള്‍ ഉണ്ടാകണം. വ്യാജപ്രചരണങ്ങള്‍ നടത്തി അശാന്തിയും ഭീകരതയും വളര്‍ത്തുന്നവരെ നിര്‍ഭയം നേരിടണം. ഭാഷയോ മതമോ പ്രദേശമോ അതിന് തടസ്സമാകരുത്. അത്തരം ശക്തികളെ ഇല്ലാതാക്കാനുള്ള ഭരണകൂടങ്ങളുടെ പരിശ്രമങ്ങള്‍ക്ക് സമാജത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമ്പോഴാണ് സമഗ്രമായ സുരക്ഷിതത്വവും ഐക്യവും സാധ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത വിശ്വാസ സമ്പ്രദായങ്ങള്‍ ഒരുമിച്ചൊഴുകുന്ന നാടാണിത്. സത്യം, അനുകമ്പ, ഹൃദയ വിശുദ്ധി, തപസ്സ് എന്നിവയാണ് എല്ലാ വിശ്വാസങ്ങളെയും സഹയാത്രികരാക്കുന്ന നാല് തത്വങ്ങള്‍. വൈവിധ്യത്തെ നിലനിര്‍ത്തിക്കൊണ്ട് ഒരുമിച്ചു ചേര്‍ക്കുന്ന ഇതിനെയാണ് ധര്‍മ്മം എന്ന് വിളിക്കുന്നത്. ഇവിടെ എല്ലാ വൈവിധ്യങ്ങള്‍ക്കും സ്വീകാര്യതയും ആദരവും സുരക്ഷിതത്വവുമുണ്ട്. സങ്കുചിതത്വവും മതമൗലികവാദവും ആക്രാമികതയും അഹന്തയുമല്ലാതെ മറ്റൊന്നും ആരും ഉപേക്ഷിക്കേണ്ടതില്ല. സത്യം, അനുകമ്പ, ശാരീരികവും ആന്തരികവുമായ പരിശുദ്ധി, ഈ മൂന്നിന്റെയും സമര്‍പ്പിതഭാവമല്ലാതെ മറ്റൊന്നും നിര്‍ബന്ധവുമല്ല. ഭാരതത്തോടുള്ള ഭക്തി, പൂര്‍വികരുടെ ആദര്‍ശങ്ങള്‍, രാജ്യത്തിന്റെ മഹത്തായ സംസ്‌കാരം ഈ മൂന്ന് തൂണുകളാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും ഒരുമിച്ച് സഞ്ചരിക്കേണ്ട നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നതും സുഗമമാക്കുന്നതും. ഇതാണ് നമ്മുടെ സ്വത്വവും രാഷ്ട്ര ധര്‍മ്മവും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍എസ്എസ് സമാജത്തെ സംഘടിപ്പിക്കുന്നത്. സത്ശക്തികള്‍ക്ക് സംഘടിത ശക്തി ആവശ്യമാണ്. ആരെയും എതിര്‍ക്കാതെ, എല്ലാവരെയും സംഘം സംഘടിപ്പിക്കുന്നു. ഭയപ്പെടുത്തുകയോ ഭയപ്പെടുകയോ ചെയ്യുന്നത് ഹിന്ദുസമാജത്തിന്റെ സ്വഭാവമല്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇത്തരത്തിലുള്ള ഒരു സംഘടിത ഹിന്ദു സമാജം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ആര്‍ക്കും വിരുദ്ധമല്ല. സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത് നില്‍ക്കാനുള്ള ഉരുക്ക് പോലുള്ള ദൃഢനിശ്ചയം സംഘത്തിനുണ്ട്. ഉദയ്പൂരുകള്‍ ആവര്‍ത്തിക്കരുത്. അത്തരം സംഭവങ്ങള്‍ക്ക് ഏതെങ്കിലും സമുദായം പൂര്‍ണമായും ഉത്തരവാദികളാണെന്ന് കരുതുന്നില്ല. അതിനെതിരെ ഇസ്ലാമികസമൂഹത്തിലെ ചില പ്രമുഖര്‍ പ്രതിഷേധിച്ചു. അത്തരം പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ട പ്രതിഭാസങ്ങളാകാന്‍ പാടില്ല. എത്ര ആഴത്തിലുള്ള പ്രകോപനത്തോടുമുള്ള പ്രതിഷേധങ്ങള്‍ നിയമങ്ങളുടെയും ഭരണഘടനയുടെയും അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആയിരിക്കണം. നമ്മള്‍ ഭാരതത്തില്‍നിന്നുള്ളവരാണ്, ഒരേ പൂര്‍വ്വികരില്‍ നിന്നും ശാശ്വത സംസ്‌കാരത്തില്‍ നിന്നും വന്നവരാണ്, നമ്മള്‍ ഒന്നാണ്, ഇത് മാത്രമാണ് സമാജമെന്ന നിലയില്‍ ഏകസംരക്ഷണമന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.
വിഖ്യാത പര്‍വതാരോഹക പദ്മശ്രീ സന്തോഷ് യാദവ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹർകരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, സഹസംഘചാലക് ശ്രീധർ റാവു ഗാഡ്ഗെ തുടങ്ങിയവര്‍ പങ്കെടുത്തു.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post