ഭോപാൽ: നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ ഇന്ത്യൻ ഭൂമിയുമായി കൂടുതൽ ഇണങ്ങി വരുന്നതിന്‍റെ പുത്തൻ വാർത്തകൾ പങ്കുവെച്ച് കുനോ ദേശീയോദ്യാനം. നിരീക്ഷണത്തിലായിരുന്ന ചീറ്റകളിൽ രണ്ടെണ്ണത്തിനെ വിശാലമായ പ്രത്യേക ആവാസ മേഖലയിലേക്ക് മാറ്റിയതായി മദ്ധ്യപ്രദേശ് വനം വകുപ്പ് വ്യക്തമാക്കി.
പ്രത്യേക ദൗത്യ സംഘത്തിന്‍റെ അനുമതിയെ തുടർന്നാണ് ചീറ്റകളെ മാറ്റിയത്. എൽട്ടൺ, ഫ്രെഡ്ഡി എന്നീ ആൺചീറ്റകളെയാണ് ദേശീയോദ്യാനത്തിലെ തന്നെ വിശാലമായ സ്ഥലത്തേയ്‌ക്ക് മാറ്റിയത്. ഇവയെ നിരീക്ഷിച്ചതിന് ശേഷം മറ്റ് ആറ് പുലികളെ മാറ്റുന്നതിൽ തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ചീറ്റകളെ മാറ്റിപാർപ്പിക്കുന്നതിന് മുൻപായി നിരവധി മുന്നോരുക്കങ്ങൾ ആവശ്യമാണ്.പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രൂപീകരിച്ച സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെയുള്ള മാറ്റങ്ങൾ പരിശോധിക്കുകയും പഠിക്കുകയും വേണം. മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം 2 മീറ്റർ മാത്രം ഉയരമുള്ള വേലിയുടെ ഉയരം കൂട്ടുകയെന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.ഒക്ടോബർ 17-ന് ചീറ്റകളെ മാറ്റിപാർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പ്രത്യേക സേനയുടെ നിർദേശ പ്രകാരമാണ് തുറന്നുവിടാൻ വൈകിയത്.
കേന്ദ്രം നിയമിച്ച പ്രത്യേക ദൗത്യ സംഘത്തിന്‍റെ ഇത്തരം സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്. വരുന്ന രണ്ട് വർഷകാലം ടാസ്‌ക് ഫോഴ്‌സ് പ്രാബല്യത്തിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ പ്രദേശത്തേയ്‌ക്ക് മാറ്റുന്നതോടെ സ്വന്തമായി ഇര പിടിക്കാൻ ആരംഭിക്കുമെന്നും പരിസ്ഥിതിയുമായി കൂടുതൽ ഇണങ്ങി ചേരാനും കഴിയുമെന്നും ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.
Discussion about this post