ചെന്നൈ: രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി സ്വകാര്യ മേഖലയിൽ വികസിപ്പിച്ച റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ ഇസ്രൊയുടെ വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ് “സ്കൈറൂട്ട് എയ്റോസ്പെയ്സിന്റെ’ വിക്രം – എസ് എന്ന റോക്കറ്റാണ് ഇന്നു രാവിലെ 11.30ന് വിക്ഷേപിക്കുക. മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയരുന്ന വിക്രം ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയിലെ വാണിജ്യ സാധ്യതകളിൽ പുതിയ സാധ്യതകൾ തുറക്കും.
ബഹിരാകാശ മേഖല സ്വകാര്യ സംരംഭകർക്കു കൂടി തുറന്നുകൊടുക്കാൻ 2020ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചശേഷം ഈ രംഗത്ത് അനുമതി ലഭിച്ച ആദ്യ കമ്പനിയാണു സ്കൈറൂട്ട് എയ്റോ സ്പെയ്സ്. ഇതേവരെ സ്വകാര്യ ഉപഗ്രഹങ്ങൾ സ്വന്തം റോക്കറ്റിലായിരുന്നു ഇസ്രൊ വിക്ഷേപിച്ചിരുന്നത്. എന്നാൽ, ഇത്തവണ വിക്ഷേപണ വാഹനം തന്നെ സ്വകാര്യ കമ്പനിയുടേതാണെന്നതാണ് സവിശേഷത.
വിക്രം എസ്
രാജ്യത്ത് സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ആദ്യ വിക്ഷേപണ വാഹനം. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ സ്മരണയ്ക്കായാണു റോക്കറ്റിന് വിക്രം എന്ന പേര് നൽകിയത്. കന്നി സംരംഭമായതിനാൽ ദൗത്യത്തിനു പേര് പ്രാരംഭ് എന്നാണ്. ആറു മീറ്ററാണ് റോക്കറ്റിന് നീളം. വിക്ഷേപണ വാഹനത്തിന്റെ അതിവേഗക്കുതിപ്പിന്റെ സ്ഥിരത ഉറപ്പുവരുത്താൻ 3ഡി പ്രിന്റഡ് സോളിഡ് ത്രസ്റ്ററുകളാണ് ഇതിലുള്ളത്. ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സമ്പൂർണ റോക്കറ്റാണിത്. ടെലിമെട്രി, ട്രാക്കിങ്, ഇനേർഷ്യൽ മെഷർമെന്റ്, ജിപിഎസ്, ഓൺ ബോർഡ് ക്യാമറ, ഡേറ്റ അക്വിസിഷൻ, പവർ സിസ്റ്റം തുടങ്ങി സംവിധാനങ്ങൾ റോക്കറ്റിലുണ്ട്. 545 കിലോഗ്രാം ഭാരമുണ്ട് റോക്കറ്റിന്. വിക്രം ശ്രേണിയിൽ മൂന്നു റോക്കറ്റുകൾ വികസിപ്പിച്ചിട്ടുണ്ട് സ്കൈറൂട്ട്.
500 കിലോമീറ്ററിൽ താഴെയുള്ള ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെയെത്തിക്കാൻ വിക്രത്തിനാകും. ഒറ്റ വിക്ഷേപണത്തിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രങ്ങൾ നിക്ഷേപിക്കുന്നതുൾപ്പെടെ ശേഷികളും വിക്രത്തിനുണ്ടെന്നു നിർമാതാക്കൾ. 24 മണിക്കൂറിനുള്ളിൽ ഏതു വിക്ഷേപണകേന്ദ്രത്തിലുമെത്തിച്ചു കൂട്ടിയോജിപ്പിച്ച് ദൗത്യത്തിനു സജ്ജമാക്കാൻ കഴിയുന്നതാണു വിക്രം എസ് എന്നും സ്കൈറൂട്ട് അധികൃതർ.
മൂന്ന് ഉപഗ്രഹങ്ങൾ
ചെന്നൈ ആസ്ഥാനമായുള്ള എയ്റോസ്പെയ്സ് സ്റ്റാർട്ടപ്പായ സ്പേസ്കിഡ്സിന്റെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വികസിപ്പിച്ചതാണ് ഒരു ഉപഗ്രഹം. രണ്ടാമത്തേത് ആന്ധ്ര പ്രദേശ് ആസ്ഥാനമായ എൻ സ്പെയ്സ് ടെക്കിന്റേത്. അർമീനിയൻ ബസൂം ക്യു റിസർച്ച് ലാബിന്റേത്.
വിക്ഷേപണം പ്രൊപ്പൽഷൻ സെന്ററിൽ നിന്ന്
സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ പിഎസ്എൽവിയും ജിഎസ്എൽവിയും വിക്ഷേപിക്കാൻ ഒരുക്കിയിട്ടുള്ള രണ്ടു വിക്ഷേപണത്തറകളുണ്ട്. എന്നാൽ, വിക്രം ചെറിയ റോക്കറ്റായതിനാൽ ഇന്നത്തെ വിക്ഷേപണം പ്രൊപ്പൽഷൻ സെന്ററിൽ നിന്നായിരിക്കുമെന്ന് ഇസ്രൊ.
Discussion about this post