ന്യൂദല്‍ഹി: മൂന്ന് യുദ്ധങ്ങളില്‍ നിന്ന് തന്‍റെ രാജ്യം പാഠം പഠിച്ചെന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ വിലാപത്തിന് പിന്നാലെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് അവസരം കാത്ത് പാകിസ്ഥാന്‍. ഗോവയില്‍ മെയ് 4, 5 തീയതികളില്‍ ചേരുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്ക് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വഴി വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ ക്ഷണം ലഭിച്ചതായും സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യാഥാര്‍ത്ഥ്യമായാല്‍ 12 വര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകുമിത്. 2011 ജൂലൈയില്‍ ഹിന റബ്ബാനി ഖര്‍ ആയിരുന്നു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച പാക് വിദേശകാര്യ മന്ത്രി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എസ്സിഒ. മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ചൈനയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ക്കും സമാനമായ ക്ഷണങ്ങള്‍ അയച്ചിട്ടുണ്ട്.
പാകിസ്ഥാനുമായി സാധാരണ അയല്‍പക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമാധാനത്തിന്‍റെ സാഹചര്യം സൃഷ്ടിക്കേണ്ട ബാധ്യത പാക്കിസ്ഥാനാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സുഖകരമല്ല. 2015 ആഗസ്തില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി സര്‍താജ് അസീസിനെ ഇന്ത്യ ക്ഷണിച്ചെങ്കിലും ഹുറിയത്ത് നേതാക്കളെ കാണാനുള്ള അദ്ദേഹത്തിന്‍റെ നീക്കം വിദേശകാര്യ സുഷമ സ്വരാജ് വിലക്കിയതോടെ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. 2015 ഡിസംബറില്‍ ഇസ്ലാമാബാദില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത സുഷമ സ്വരാജ് ആണ് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി. ശേഷം പത്താന്‍കോട്ട്, പുല്‍വാമ ഭീകരാക്രമണത്തോടെ ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.
Discussion about this post