ഇൻഡോർ: കാർഷികോത്പന്നങ്ങളുടെ വേഗത്തിലുള്ള വിതരണവും കയറ്റുമതിയും ലക്ഷ്യമിട്ട് കൃഷി ഉഡാൻ പദ്ധതിക്ക് കീഴിൽ 21 വിമാനത്താവളങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന ഗതാഗത വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കൃഷി ഉഡാൻ പദ്ധതി വൻവിജയമാണ്. ഇപ്പോൾ 31 വിമാനത്താവളങ്ങളെങ്കിലും പദ്ധതിയുടെ ഭാഗമാണ്. കൂടുതലായി 21 വിമാനത്താവളങ്ങൾ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയവുമായി ആശയവിനിമയം നടത്തിയതായി സിന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻഡോറിൽ ആരംഭിച്ച ജി 20 അഗ്രികൾച്ചർ ഡെപ്യൂട്ടിമാരുടെ ആദ്യ യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷികോൽപ്പന്നങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനുള്ള പ്രത്യേക വിമാനമായ കൃഷി ഉഡാൻ വൻ വിജയമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വളരുന്ന നാരങ്ങ, ചക്ക, മുന്തിരി എന്നിവ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാത്രമല്ല, ജർമ്മനി, ലണ്ടൻ, സിംഗപ്പൂർ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇതുവഴി കൊണ്ടുപോകുന്നതായി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഇൻഡോറിൽ ആരംഭിച്ച ജി 20 അഗ്രികൾച്ചർ യോഗത്തിൽ ഇന്നലെ പ്രതിനിധികൾ നാല് പ്രധാന മുൻഗണനാ മേഖലകളിൽ ചർച്ച നടത്തി. ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും, കാലാവസ്ഥയെ നേരിട്ട് സുസ്ഥിര കൃഷി, കാർഷിക മൂല്യശൃംഖലയും ഭക്ഷ്യ വിതരണ സംവിധാനവും, കാർഷികമേഖലയിലെ ഡിജിറ്റൈസേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ. യോഗം ഇന്ന് സമാപിക്കും.
Discussion about this post