മുംബൈ: നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്ക് നടപ്പാക്കുന്ന ക്യു.ആർ കോഡ് അധിഷ്ഠിത കോയിൻ വെൻഡിംഗ് മെഷീനുകൾ ഉടനെത്തും. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 12 നഗരങ്ങളിലായി 19 കോയിൻ വെൻഡിംഗ് മെഷീനുകളാണ് സ്ഥാപിക്കുക. ഒരു രൂപ മുതൽ 20 രൂപവരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കൾക്ക് ഇവിടെ നിന്ന് ലഭിക്കുക.
കഴിഞ്ഞ മാർച്ചിലാണ് ആർബിഐ പദ്ധതി പ്രഖ്യാപിച്ചത്. ഷോപ്പിംഗ് മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക. ഐ.സി.ഐ.സി.ഐ ബാങ്കിന്‍റെ സഹകരണത്തോടെ മുംബൈയിലെ നരിമാൻ പോയിന്റിലും അന്ധേരിയിലും പരീക്ഷണാർത്ഥം സ്ഥാപിച്ച എടിഎമ്മിന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കേരളത്തിൽ കോഴിക്കോടാണ് എടിഎം സ്ഥാപിക്കുക. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാൺപൂർ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പാട്ന, എന്നിവയാണ് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്ന മറ്റ് നഗരങ്ങൾ. മെഷീനിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്താണ് നാണയം എടുക്കേണ്ടത്. ചെറിയ തുകകളുടെ കറൻസി നോട്ടുകളുടെ അച്ചടി ഏറെ വൈകാതെ തന്നെ അവസാനിപ്പിക്കുകയാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം.
നിലവിൽ നോട്ടുകൾ അച്ചടിക്കുന്നത് ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെയാണ്. എന്നാൽ നോട്ട് നിർമ്മിക്കാനുള്ള കോട്ടൺ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഓരോ നോട്ട് അച്ചടിക്കാനും 27 ദിവസം വരെ എടുക്കും. 10, 20 തുടങ്ങിയ ചെറിയ തുകയുടെ നോട്ടുകളുടെ ഉപയോഗം കൂടുതലായതിനാൽ 8-9 മാസകൊണ്ട് തന്നെ പുതിയ നോട്ടുകൾ അച്ചടിക്കേണ്ടി വരാറുണ്ട്.
Discussion about this post