ബെംഗളൂരു: സർവവ്യാപിയും സർവസ്പർശിയുമായ സംഘടനയാണ് ലക്ഷ്യമെന്ന് ആർഎസ്എസ് സഹസർകാര്യവാഹ് അരുൺ കുമാർ. ഒരൊറ്റ ശാഖയിൽ നിന്ന് രാജ്യം മുഴുവൻ ക്രമേണ വ്യാപിച്ചതിന്റെ ചരിത്രമാണ് സംഘത്തിൻ്റെ നൂറ് വർഷത്തെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ചേന്നനഹള്ളി ജനസേവാ വിദ്യാ കേന്ദ്രത്തിൽ അഖിലഭാരതീയ പ്രതിനിധിസഭയുടെ രണ്ടാം ദിവസം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഹസർകാര്യവാഹ്.
സമൂഹത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന, എല്ലാ മേഖലകളിലും വ്യാപിക്കുന്ന തരത്തിൽ ‘സർവ സ്പർശിയും സർവവ്യാപിയും ആകുകയാണ് ലക്ഷ്യം. രാജ്യത്തെ 134 പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇന്ന് സംഘത്തിന്റെ സാന്നിധ്യമുണ്ട്, വരും വർഷങ്ങളിൽ എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചേരുക എന്നതാണ് ലക്ഷ്യമിടുന്നത്. ഏറ്റവും വിദൂരമായ ഗോത്ര മേഖലകളിലും സംഘം പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഒഡീഷയിലെ കോരാപുട്ട്, ബൊലാംഗീർ എന്നിവിടങ്ങളിലെ ഗോത്രവർഗമേഖലകളിൽ 1031 ശാഖകളുണ്ട്, ആ സമൂഹങ്ങളിൽ നിന്ന് നിരവധി കാര്യകർത്താക്കളും സംഘത്തിനുണ്ട്, അരുൺകുമാർ പറഞ്ഞു.
കൂടിയാലോചനയിലൂടെയും പരസ്പര ധാരണയിലൂടെയുമാണ് ആർഎസ്‌എസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിൽ ആയിരക്കണക്കിന് ഒത്തുചേരലുകളാണ് നടക്കുന്നത്. കഴിഞ്ഞ വർഷം ദേവി അഹല്യ ബായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 22,000 പരിപാടികളും സെമിനാറുകളും നടന്നു. ഈ വർഷം 472 മഹിളാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു, അതിൽ 5.75 ലക്ഷം വനിതാ നേതാക്കൾ പങ്കെടുത്തു.
പ്രശ്നങ്ങൾ മനസിലാക്കി അവിടെ പരിഹാരമെത്തിക്കുന്നതിന് സംഘം ബദ്ധശ്രദ്ധമാണെന്ന് അരുൺ കുമാർ പറഞ്ഞു. ഉദാഹരണത്തിന്, മധ്യപ്രദേശിലെ ജാബുവ യിൽ, അവഗണിക്കപ്പെട്ടുപോയ ദിവ്യാംഗരായ കുട്ടികളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം നല്കുക മാത്രമല്ല, അവർക്ക് മാന്യമായ ജീവിതം നയിക്കുന്നതിന് ഉപജീവനമാർഗ്ഗവും സംഘ പ്രവർത്തകർ ഒരുക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘ പ്രവർത്തനത്തിന്റെ വികാസം എന്നത് പ്രവർത്തകരുടെ എണ്ണത്തിലെ വർധനവ് അല്ല, മറിച്ച് സമൂഹത്തിന്റെ ക്രിയാത്മക ശക്തിയിലെ വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ജനങ്ങളെ ഒരുമിപ്പിക്കാനാവണം ഭാഷ: അരുൺകുമാർ
ബെംഗളൂരു: ഭാഷ ജനങ്ങളെ വിഭജിക്കാനല്ല, ഒരുമിപ്പിക്കാനുള്ള താണെന്ന് സഹ സർകാര്യവാഹ് അരുൺ കുമാർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാ ഭാഷകളും തുല്യമാണ്. ഭാഷയുമായി ബന്ധപ്പെട്ട ഒരു വിഷയവും ആളുകളെ വിഭജിക്കുന്നതാകരുത്, അദ്ദേഹം പറഞ്ഞു.
നമ്മൾ ഒരു ജനതയാണ്, ഒരു രാഷ്ട്രമാണ്, ഇതാണ് നമ്മുടെ പ്രത്യേകത. ഭക്ഷണം, പ്രദേശം, ഭാഷ എന്നിവ വിഭജിക്കാനുള്ള ഉപകരണങ്ങളായി മാറരുത്. അദ്ദേഹം പറഞ്ഞു.
Discussion about this post