ന്യൂദൽഹി: 1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ സ്മരണയ്‌ക്കായി ജൂൺ 25 “സംവിധാൻ ഹത്യ ദിവസ്” (ഭരണഘടനാ ഹത്യ ദിവസ്) ആയി ആചരിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായും അടിയന്തരാവസ്ഥയെ എതിർത്തവരെ ആദരിക്കാനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം.
അടിയന്തരാവസ്ഥയെക്കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിലുണ്ടാകുന്ന അതിന്റെ സ്വാധീനത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഈ ആചരണത്തിൽ ഉൾപ്പെടും. 2024 ജൂലൈയിൽ പ്രഖ്യാപിച്ച ഈ തീരുമാനം, അടിയന്തരാവസ്ഥയുടെ സംഭവങ്ങളും അത് സൃഷ്ടിച്ച കഷ്ടപ്പാടുകളും ഓർമ്മിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രാധാന്യം എടുത്തുകാണിക്കാൻ ലക്ഷ്യമിടുന്നു.
ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണം നടത്താനാണ് കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ ധാർമ്മികതയെയും കുറിച്ചുള്ള പ്രതിഫലനം വളർത്തിയെടുക്കേണ്ടതായിരിക്കണം പരിപാടികളെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ദീപശിഖ മാർച്ചുകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ബഹുജന സമ്പർക്ക പരിപാടികൾ എന്നിവ നടത്തണം.
പരിപാടികൾ 2025 ജൂൺ 25 മുതൽ 2026 ജൂൺ 25 വരെ നീണ്ടുനിൽക്കും. ജൂൺ 25 ന് ദൽഹിയിൽ നിന്ന് ‘ജനാധിപത്യത്തിന്റെ ആത്മാവിനെ’ പ്രതീകപ്പെടുത്തുന്ന ആറ് ദീപശിഖകൾ ഉൾക്കൊള്ളുന്ന യാത്രയായിരിക്കും പ്രധാന സവിശേഷത. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തോടെ 2026 മാർച്ച് 21 ന് കർതവ്യ പാതയിൽ ദീപശിഖ ഘോഷയാത്ര അവസാനിക്കും.
പരിപാടികൾ കേന്ദ്രവുമായി ഏകോപിപ്പിക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശസ്നേഹ അന്തരീക്ഷം വളർത്തുന്നതിനായി പരിപാടികളുടെ വേദികളിൽ ദേശഭക്തി ഗാനങ്ങൾ, ഹ്രസ്വചിത്രങ്ങൾ, തെരുവ് നാടകങ്ങൾ എന്നിവ തുടർച്ചയായി അവതരിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തരാവസ്ഥ നേരിട്ട് ബാധിച്ച വ്യക്തികളെ ആദരിയ്‌ക്കും.
മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്കൂളുകൾ തുടങ്ങിയ തിരക്കേറിയ 50 സ്ഥലങ്ങളിൽ പ്രദർശനങ്ങൾ നടത്താൻ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ‘സംവിധാൻ ഹത്യ ദിവസ്’ എന്ന വിഷയത്തിൽ ഒരു ഹ്രസ്വചിത്രം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർമ്മിച്ച് ജൂൺ 22 ന് ശേഷം ഓൺലൈനിൽ ലഭ്യമാക്കും. 1975 ലെ അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമെന്നും പൊതുജന അവബോധവും ആത്മപരിശോധനയും ആവശ്യമാണെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.
Discussion about this post