ന്യൂദല്‍ഹി: തന്ത്രപരമായ പ്രതിരോധ ശക്തിയിൽ ഒരു പ്രധാന നാഴികക്കല്ല് രേഖപ്പെടുത്തി ഭാരതം. പ്രത്യേകം രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നും അഗ്നി-പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ദേശീയ റെയിൽ സംവിധാനവുമായി ബന്ധിപ്പിച്ച ഒരു വിക്ഷേപണ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇത്തരത്തിലുള്ള ഒരു മിസൈൽ പരീക്ഷണം നടത്തുന്നത് ഇതാദ്യമാണ്.
2000 കിലോമീറ്റർ വരെ ദൂരപരിധി ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ അടുത്ത തലമുറ മിസൈൽ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് വിക്ഷേപണം നടത്തിയത്. വിക്ഷേപണത്തില്‍ പങ്കാളികളായ ഏജന്‍സികളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
പ്രത്യേകം രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണമാണിതെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. വിക്ഷേപണത്തില്‍ പങ്കാളികളായ ഏജന്‍സികളെ മന്ത്രി അഭിനന്ദിച്ചു. ചലിക്കുന്ന റെയില്‍ ശൃംഖലയില്‍നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന കാനിസ്റ്ററൈസ്ഡ് വിക്ഷേപണ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഈ പരീക്ഷണപ്പറക്കലോടെ ഇന്ത്യയും ഇടംപിടിച്ചെന്ന് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിആര്‍ഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ്എഫ്‌സി), സായുധസേന എന്നിവരാണ് വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
സ്വന്തം ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുക എന്നത് മാത്രമല്ല, നൂതന സാങ്കേതികവിദ്യയുടെയും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെയും വിശ്വസനീയമായ ഉറവിടമായി ലോകത്തിനു മുന്നില്‍ ഇന്ത്യയെ മാറ്റാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കുക എന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന ഇന്ത്യയുടെ കാഴ്ചപ്പാടെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ കോച്ചില്‍നിന്നാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് ചൈനയും പാക്കിസ്ഥാനും കടന്നെത്താനാവും. റെയില്‍ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകള്‍ ഇല്ലാതെത്തന്നെ യഥേഷ്ടം കൊണ്ടുനടന്ന് വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ ശത്രുവിന്റെ കണ്ണുവെട്ടിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ തിരിച്ചടി നല്‍കാന്‍ ഇതുവഴി സാധ്യമാവും.












