ഗോവ : അന്താരാഷ്ട്ര ചലച്ചിത്രോത്സവേദിയിൽ പ്രശസ്ത ഗോവൻ സിനിമാറ്റോഗ്രാഫർ കെ. വൈകുന്തിനെ ആദരിച്ച് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഗോവ മുഖ്യമന്ത്രി ഡോ: പ്രമോദ് സാവന്താണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.
ഗുല്‍സാർ, രമേഷ് സിപ്പി എന്നിവരുമായി ചേർന്ന് ‘സീത ഔർ ഗീത’, ‘ആന്ധി’ പോലുള്ള മനോഹര ചിത്രങ്ങൾ സൃഷ്ടിച്ച വൈകുന്ത് ഹിന്ദി ചലച്ചിത്രലോകത്തിന്റെ ദൃശ്യഭാഷയെ രൂപപ്പെടുത്തുന്നതിൽ അതുല്യമായ പങ്ക് വഹിച്ച സിനിമാട്ടോഗ്രാഫറായിരുന്നുവെന്ന് സദസിനെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു:
“ ഹിന്ദി സിനിമയുടെ ദൃശ്യഭാഷയെ രൂപകല്പന ചെയ്ത കെ. വൈകുന്തിന്റെ ജീവിതത്തെയും പൈതൃകത്തെയും ലോകം ഇന്നും ഓർക്കുന്നു.
ഇന്ത്യൻ സിനിമയിൽ ചില ഉജ്ജ്വല നിമിഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വൈകുന്ത് എപ്പോഴും ശാന്തനും, ബോളിവുഡ് ചരിത്രത്തിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ ചലച്ചിത്രകാരനുമായിരുന്നു.
വൈകുന്തിന്റെ അതുല്യമായ ശൈലി ഭംഗിയേറിയ സിനിമാറ്റിക് ദൃശ്യങ്ങളും ഏറ്റവും മൃദുവായ മനുഷ്യഭാവങ്ങളും ഒരുപോലെ പകർത്തുന്ന തരത്തിലായിരുന്നു,” എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങ് അവസാനിച്ചത് ശ്രീ വൈകുന്തിന്റെ ഏറെ പ്രശംസിക്കപ്പെട്ട “Goa Marches On” എന്ന ഇംഗ്ലീഷ് ഡോക്യുമെൻ്ററിയുടെ പ്രദർശനത്തോടെയായിരുന്നു. സാങ്കേതിക മികവിനോടൊപ്പം ഗോവയോടുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള സ്നേഹവും പ്രേക്ഷകർക്ക് അനുഭവപ്പെടുത്തുന്നതായിരുന്നു ഈ പ്രദർശനം.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും കെ. വൈകുന്തിൻ്റെ മകൻ അമിത് കുൻക്കോലിയങ്കാറും ഫെസ്റ്റിവൽ ഡെലിഗേറ്റുകൾക്കൊപ്പമിരുന്ന് ചിത്രം കണ്ടു. 1977 ൽ പുറത്തിറങ്ങിയ “ഗോവ മാർച്ച് ഓണിൻ്റെ പ്രദർശനം 2023 ൽ അന്തരിച്ച കെ. വൈകുന്തിനുള്ള സ്മരണാഞ്ജലിയായി മാറി.













