ജയ്സാൽമീർ (രാജസ്ഥാൻ) : പാവനമായ ചാദർ മഹോത്സവത്തിൽ ഏകാത്മകതയുടെ സന്ദേശം പകർന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഐക്യത്തിനായുള്ള ആഹ്വാനം; ചാദർ മഹോത്സവത്തിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതത്തിൽ വൈവിധ്യങ്ങൾ ഏകതയുടെ അലങ്കാരവും ആഘോഷവുമാണ്. അത് വിഭജനത്തിൻ്റെയോ ഭിന്നതയുടെയോ ഉപകരണമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 871 വർഷത്തെ പാരമ്പര്യമുള്ള ദാദാ ഗുരുദേവ് ആചാര്യ ജിന്ദത്ത് സൂരിയുടെ ചാദർ സനാതന സംസ്കൃതിയുടെ പ്രതീകമാണ്. തീ കൊണ്ട് കത്തിക്കാനോ, ആയുധങ്ങൾ കൊണ്ട് മുറിക്കാനോ, വെള്ളം കൊണ്ട് നനയ്ക്കാനോ കഴിയാത്ത സത്യത്തെയാണ് ചാദർ അടയാളപ്പെടുത്തുന്നത്. നമ്മുടെ പൂർവ്വികർ തിരിച്ചറിഞ്ഞതും എല്ലായിടത്തും നിലനിൽക്കുന്നതുമായ സനാതന സത്യത്തിന്റെ തെളിവാണിത്.
സത്യം വിശാലമാണ്. അതിലേക്ക് എത്തിച്ചേരാനുള്ള വഴികൾ വ്യത്യസ്തമാകുന്നത് സ്വാഭാവികമാണ്. ജൈനമത ബഹുസ്വരത അത്തരത്തിലൊരു വഴിയാണ്.ഐക്യത്തിലൂടെയേ സംഘർഷം അവസാനിപ്പിക്കാനാകൂ, സർസംഘചാലക് പറഞ്ഞു.സമൂഹത്തിൽ ഏറ്റുമുട്ടലും ഭിന്നതകളും ഉണ്ടാകുന്നത് ആളുകൾ പരസ്പരം തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നതു കൊണ്ടാണ്. നമ്മൾ ഒന്നാണെന്ന, ഒരേ ബോധത്തിന്റെ ഭാഗമാണെന്ന ഭാവം മനുഷ്യർ സ്വീകരിക്കുമ്പോൾ, സ്വാർത്ഥതയും വിവേചനവും സ്വയം അപ്രത്യക്ഷമാകും.ലീഗ് ഓഫ് നേഷൻസ്, ഐക്യരാഷ്ട്രസഭ തുടങ്ങിയ ആഗോള സ്ഥാപനങ്ങൾ മാത്രം വിചാരിച്ചാൽ യുദ്ധങ്ങൾ തടയാൻ കഴിയില്ലെന്ന് മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. മനുഷ്യരാശിയുടെഅനുകമ്പയും ഐക്യദാർഢ്യവും അതിന് ആവശ്യമാണ്.പ്രസംഗത്തിൽ മാത്രമല്ല, പെരുമാറ്റത്തിലും മാറ്റം വരണം. സൗഹൃദത്തിന് ജാതി, മത, ഭാഷാ, പ്രദേശ ഭേദങ്ങൾ തടസ്സമാകരുത്. സന്തോഷവും ദുഃഖവും ആഹാരവും, സാമൂഹിക ജീവിതവുമൊ പങ്കിടുമ്പോൾ മാത്രമേ യഥാർത്ഥത്തിലുള്ള സമാജ ശക്തി പ്രകടമാകൂ, അദ്ദേഹം പറഞ്ഞു.
വിവേചനവും സ്വാർത്ഥതയും ഉപേക്ഷിച്ച് രാജ്യത്തിനായി സ്വയം സമർപ്പിക്കാൻ ഓരോരുത്തരും സജ്ജരാകണം. അതിലൂടെ ഭാരതം അഭിവൃദ്ധി നിറഞ്ഞ ഒരു രാഷ്ട്രമായി മാറുമെന്ന് മാത്രമല്ല, ഒരു ലോക നേതാവെന്ന നിലയിൽ, മുഴുവൻ മനുഷ്യരാശിക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാത കാണിക്കുകയും ചെയ്യും. അതിനായി എല്ലാവരും പ്രതിജ്ഞ ചെയ്യണം, സർസംഘചാലക് പറഞ്ഞു.
ഐക്യമാണ് രാഷ്ട്രത്തിൻ്റെ യഥാർത്ഥ ശക്തിയെന്ന് ജൈനാചാര്യൻ ഗച്ഛാധിപതി ജിന്മണിപ്രഭാസാഗർ മഹാരാജ് പറഞ്ഞു. ഭാരതത്തിൻ്റെ പതാക ലോകമെമ്പാടും ആദരവോടെ പറക്കുന്നുവെന്ന് ഉറപ്പാക്കാൻ, എല്ലാ വിഭാഗങ്ങളിലെയും സംന്യാസിമാർ ഏകതയുടെ സന്ദേശവുമായി രംഗത്തിറങ്ങണം ഭഗവാൻ മഹാവീരന്റെയും ശ്രീരാമന്റെയും ജീവിതം ഭാരതീയ സംസ്കാരത്തിൽ ജാതീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ചാദർ മഹോത്സവ തപാൽ സ്റ്റാമ്പുകൾ, പ്രത്യേക നാണയങ്ങൾ, ദാദാ ഗുരുദേവനെക്കുറിച്ചുള്ള പുസ്തകം എന്നിവ പ്രകാശനം ചെയ്തു. ഉത്സവ സമിതി ചെയർമാൻ മംഗൾ പ്രഭാത് ലോധ, കോർഡിനേറ്റർ തേ ജ് രാജ് ഗുലേച്ച, പദ്മഭൂഷൺ ഡോ. ഡി.ആർ. മേത്ത തുടങ്ങിയവർ സംസാരിച്ചു.



















Discussion about this post