പാനിപ്പത്ത് (ഹരിയാന) : ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ13, 14, 15 തീയതികളിൽ സമാൽഖയിലെ മാധവ സൃഷ്ടിയിൽ ചേരും. രാജ്യത്തുടനീളമുള്ള 1487 പ്രതിനിധികൾ പങ്കെടുക്കുംസംഘശതാബ്ദി പ്രവർത്തനങ്ങൾ, സാമൂഹിക വിഷയങ്ങൾ, സംഘടനാ വികാസം എന്നിവ യോഗം ചർച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
13ന് രാവിലെ 9 ന് സർസംഘചാലക് ഡോ. മോഹൻറാവു ഭാഗവതിന്റെ സാന്നിധ്യത്തിൽ ചേരുന്ന സഭയിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ അധ്യക്ഷത വഹിക്കും. സംഘത്തിന്റെ അഖില ഭാരതീയ ചുമതലക്കാർ, ക്ഷേത്ര-പ്രാന്ത സംഘചാലകർ, കാര്യവാഹുമാർ, പ്രചാരകർ എന്നിവരെ കൂടാതെ ഭാരതീയ മസ്ദൂർ സംഘം, വിശ്വഹിന്ദു പരിഷത്ത്, സേവാ ഭാരതി, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, ഭാരതീയ കിസാൻ സംഘം, ഭാരതീയ ജനതാ പാർട്ടി, രാഷ്ട്ര സേവിക സമിതി തുടങ്ങിയവയടക്കം 32 വിവിധ ക്ഷേത്ര സംഘടനകളുടെ ഉയർന്ന ചുമതലയുള്ളവരും പ്രതിനിധി സഭയിൽ പങ്കെടുക്കും.
നിലവിൽ രാജ്യത്തുടനീളം സംഘ ശതാബ്ദി പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഈ പരിപാടികളുടെ അവലോകനവും ചർച്ചയുമുണ്ടാകും. ശതാബ്ദി ഗൃഹസമ്പർക്ക പരിപാടിയിലൂടെ രാജ്യത്തുടനീളമുള്ള 10 കോടിയിലധികം വീടുകളിൽ എത്തിച്ചേരാൻ സാധിച്ചു. തുടർ ദിവസങ്ങളിൽ മറ്റ് പ്രാന്തങ്ങളിലും സമ്പർക്കം തുടരും, അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ത് ശിരോമണി രവിദാസിന്റെ 650-ാം ജയന്തി വർഷ പരിപാടികളെക്കുറിച്ചും യോഗത്തിൽ ചർച്ച നടക്കും. ഫെബ്രുവരി 1 മുതൽ അടുത്ത വർഷം ഫെബ്രുവരി 20 വരെ രാജ്യത്തുടനീളം ഈ പരിപാടികൾ സാമാജിക സമരസതാ സന്ദേശത്തോടെ സംഘടിപ്പിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന പ്രവർത്തകർ അതാത് മേഖലകളിലെ സാമൂഹിക, സാംസ്കാരിക അനുഭവങ്ങൾ പങ്കുവെക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ നിലവിലെ സാമൂഹിക സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും.
ഒരു വർഷത്തിനിടെ രാജ്യത്തുടനീളം 5500-ലധികം പുതിയ ശാഖകൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സംഘവുമായി ബന്ധപ്പെടാനുള്ള താല്പര്യം വർദ്ധിച്ചുവരികയാണ്. ഓരോ വർഷവും ഏകദേശം 1.25 ലക്ഷം ആളുകൾ ‘ജോയിൻ ആർഎസ്എസ്’ വഴി സംഘത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ഈ വർഷം രാജ്യത്തുടനീളം 97 പരിശീലന വർഗുകൾ സംഘടിപ്പിക്കുമെന്നും സുനിൽ ആംബേക്കർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഉത്തര ക്ഷേത്ര സംഘചാലക് പവൻ ജിൻഡാലും പങ്കെടുത്തു.















Discussion about this post