കണ്ണൂര്‍: അട്ടപ്പാടിയിയില്‍ ആള്‍ക്കൂട്ടക്കൊലയ്ക്കിരയായ മധുവിൻ്റെ കേസില്‍ സര്‍ക്കാര്‍ കാണിച്ചത് കടുത്ത അവഗണനയാണെന്ന് ടി.പത്മനാഭന്‍. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിൻ്റെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശന്നു വലഞ്ഞ ആ മനുഷ്യന്‍ ഒരു കടയില്‍ നിന്ന് ധാന്യം മോഷ്ടിച്ചതിൻ്റെ പേരില്‍ കടയുടമയും സംഘവും കൈകള്‍ കെട്ടി തല്ലിക്കൊന്നത് അതീവ വേദനയുളവാക്കുന്നതാണ്. ആ പാവപ്പെട്ട ആദിവാസിക്ക് നീതികിട്ടാന്‍ ഇത്ര വൈകിയത് എന്തുകൊണ്ടാണ്.
മധുവിൻ്റെ കേസ് വാദിക്കാന്‍ മജിസ്‌ട്രേറ്റിന് സമയമില്ല. കേസിനായി മൂന്നു സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍മാരെ നിയമിച്ചെങ്കിലും അവര്‍ക്ക് ശമ്പളമോ സഞ്ചാര സൗകര്യമോ ഓഫീസോ ഒന്നും നല്‍കാത്തതിൻ്റെ പേരില്‍ അവര്‍ കേസ് ഉപേക്ഷിച്ച് പോവുകയായിരുന്നു. ഒടുവില്‍ നാലാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യുട്ടറെ നിയമിച്ച് അയാള്‍ക്ക് ശമ്പളമായി നല്‍കിയത് വെറും 140 രൂപ. തൊഴിലുറപ്പു കൂലി ഇതിനേക്കാള്‍ കൂടുതലുണ്ട്. എങ്കിലും അയാള്‍ നല്ല നിലയില്‍ കേസ് കൈകാര്യം ചെയ്യുന്നു. സര്‍ക്കാരല്ലേ ഇവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കേണ്ടതെന്നും ടി.പത്മനാഭന്‍ ചോദിച്ചു. പരിപാടിയില്‍ ഡോ.ടി ശിവദാസന്‍ എം. പി അധ്യക്ഷനായി.
Discussion about this post