തിരുവനന്തപുരം: രാഷ്ട്രീയ കുടിപ്പകയെ തുടർന്ന് പട്ടം കുമാരപുരം മുറിഞ്ഞ പാലം അനീഷിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. അഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പിഴയായി വിധിച്ചത്. പിഴത്തുകയിൽ 5 ലക്ഷം രൂപ കൊല്ലപ്പെട്ട അനീഷിന്‍റെ മാതാവ് രാധാമണിക്കും അനീഷിന്‍റെ പിൻതുടർച്ച അവകാശികൾക്കും നൽകാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹനാണ് ശിക്ഷ വിധിച്ചത്. കുമാരപുരം സ്വദേശികളും സഹോദരങ്ങളുമായ രാജേഷ് കുമാർ, സുരേഷ് കുമാർ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികളെ മൂന്നു മാസത്തേക്ക് പുറം ലോകം കാണിക്കാതെ ഏകാന്ത തടവിലിടാനും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട അനീഷും പ്രതികളും സിപിഎമ്മുകാരാണ്. സംഭവം കണ്ടതായി മജിസ്‌ട്രേട്ടിന് രഹസ്യ മൊഴി നൽകിയ ശേഷം വിചാരണയിൽ കൂറുമാറിയ സാക്ഷിക്കെതിരെ കള്ള തെളിവ് നൽകിയതിന് കോടതി സ്വമേധയാ കേസെടുത്തു.
Discussion about this post