തിരുവനന്തപുരം: വിഴിഞ്ഞത്ത് നാട്ടുകാര്‍ക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് ഹിന്ദുഐക്യവേദിയുടെ താക്കീത്. സമരപ്പേക്കൂത്ത് അനുവദിക്കില്ലെന്നും ഇനി അക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെപോകില്ലെന്നും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുന്നറിയിപ്പ് നല്കി. അക്രമത്തെ ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റവരെയും ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നശിപ്പിക്കാന്‍ നടത്തുന്ന സമരത്തെയും രാജ്യത്തിന് വേണ്ടി സമരം ചെയ്യുന്ന ജനങ്ങളെയും സര്‍ക്കാര്‍ ഒരേകണ്ണില്‍ കാണരുത്. ഓടിപ്പോകേണ്ടവര്‍ പുറത്ത് നിന്നു വന്നവരാണ്, പ്രദേശവാസികളല്ല. മുപ്പതിന് ഹിന്ദുഐക്യവേദി വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
മതത്തിന്‍റെ വേഷംകെട്ടിയ ചിലര്‍ പ്രകോപനം സൃഷ്ടിച്ച് വിശ്വാസികളെ അക്രമത്തിലേക്ക് തള്ളിവിടുകയാണ്. മതത്തിന്‍റെ മറവില്‍ നടത്തിപ്പോന്ന കൊള്ളയും പൊതുമുതല്‍ തട്ടിയെടുക്കലും തടസപ്പെടും എന്ന് വന്നപ്പോഴാണ് അക്രമം അഴിച്ചുവിടുന്നത്. പോലീസിന്‍റെ നിഷ്‌ക്രിയത്വമാണ് അക്രമത്തിന് കാരണം. കോടതി ഉത്തരവ് നടത്തിയില്ലെന്ന് മാത്രമല്ല അക്രമികള്‍ക്ക് ഒത്താശ നല്‍കുകയാണ് പോലീസ് ചെയ്തത്. കോടതി ഉത്തരവുണ്ടായിട്ടും പോലീസ് കയ്യും കെട്ടി നില്‍ക്കുകയാണ്. രാജ്യത്തിന്‍റെ പദ്ധതി അട്ടിമറിക്കാന്‍ വൈദേശിക ശക്തികളുടെ കൂട്ടാളികളായി പ്രവര്‍ത്തിക്കുന്നവരുടെ പണം പോലീസിന്‍റെ പോക്കറ്റിലും എത്തിയോ എന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബു, സെക്രട്ടറി കെ. പ്രഭാകരന്‍, ജില്ലാ പ്രസിഡന്റ് കിളിമാനൂര്‍ സുരേഷ്, ജനകീയ പ്രതിരോധ സമിതി നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖരന്‍, വെങ്ങാനൂര്‍ ഗോപകുമാര്‍, അഡ്വ.പരശുവയ്ക്കല്‍ മോഹന്‍കുമാര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഗവേണിങ്‌ബോഡി അംഗം സനല്‍കുമാര്‍ തുടങ്ങിയവര്‍ തില്ലങ്കേരിക്കൊപ്പം അണിനിരന്നു.
Discussion about this post