തിരുവനന്തപുരം: ഗാനങ്ങളുടെ പ്രശസ്തിയിൽ തന്‍റെ കവിതകൾ മുഴുവൻ മുങ്ങിത്താണു പോയെന്ന് കവിയും സിനിമാ സംവിധായകനുമായ ശ്രീകുമാരൻ തമ്പി. വൈലോപ്പള്ളി സംസ്കൃതിഭവനിൽ തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് മഹാകവി അക്കിത്തം പുരസ്കാരം ഏറ്റുവാങ്ങി നന്ദി പറയുകയായിരുന്നു അദ്ദേഹം അക്കിത്തം എനിക്ക് ഈശ്വര തുല്യനാണ്. തപസ്യയെ ഒരു മാധ്യമമാക്കി മഹാകവി അക്കിത്തത്തിന്‍റെ ആത്മാവാണ് എനിക്ക് ഈ പുരസ്കാരം നൽകുന്നതെന്നും ശ്രീകുമാരൻ തമ്പി കുട്ടിച്ചേർത്തു.
പത്മശ്രീ പി. നാരായണക്കുറുപ്പ് പുരസ്കാരസമർപ്പണ സഭ ഉദ്ഘാടനം ചെയ്തു പുരസ്കാരം നൽകി. തപസ്യ സംസ്ഥാന അധ്യക്ഷൻ പ്രൊഫ.പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. തപസ്യയുമായി ബന്ധപ്പെട്ടതിന്‍റെ പേരിൽ അക്കിത്തം വളരെയേറെ ഒറ്റ പ്പെടുത്തലുകൾക്കും അവാർഡ് നിരാസങ്ങൾക്കും വിധേയനായെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടും പതറാതെ നിരവധി വർഷങ്ങൾ മഹാകവി തപസ്യയെ നയിച്ചുവെന്നും പി.ജി. ഹരിദാസ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് പ്രശസ്തിപത്രം വായിച്ചു.
കല്ലറ അജയൻ അക്കിത്തം കവിതകളെക്കുറിച്ചും ശ്രീ ശൈലം ഉണ്ണികൃഷ്ണൻ ശ്രീ കുമാരൻ തമ്പിയുടെ സാഹിത്യ സംഭാവനകളെക്കുറിച്ചും വിശദീകരിച്ചു. തപസ്യ സംസ്ഥാന സെക്രട്ടറി ജി.എം. മഹേഷ്, സംസ്കാർ ഭാരതി ക്ഷേത്രീയ സംയോജക് തിരൂർ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മഹാകവി അക്കിത്തത്തിന്‍റെ മകൻ അക്കിത്തം നാരായണൻ പങ്കെടുത്തു.
പുരസ്കാര വിതരണത്തോടനുബന്ധിച്ച് രാവിലെ 10 മുതൽ വിചാരസദസുകളും സംഘടിപ്പിച്ചിരുന്നു. ‘അക്കിത്തം- കവി, ഇതിഹാസം’ എന്ന വിഷയത്തിൽ നടന്ന വിചാരസഭ നിരൂപകൻ ആത്മാരാമൻ ഉദ്ഘാടനം ചെയ്തു.
അക്കിത്തത്തിന്‍റെ പ്രശസ്തമായ പത്ത് കവിതകളും അത്ര പ്രസിദ്ധമല്ലാത്ത പത്തു കവിതകളും അദ്ദേഹം വിശകലനം ചെയ്തു. ഡോ. ജി.പി. കൃഷ്ണകുമാർ, ഡോ. വി. കവിത എന്നിവർ വിഷയം അവതരിപ്പിച്ചു. ഉച്ചയ്ക്ക് 2ന് നടന്ന വിചാരസഭയിൽ ‘ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം ഒരു പുനർവായന’ എന്നതായിരുന്നു വിഷയം കല്ലറ അജയൻ, ഡോ. എസ്. രമേഷ്കുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു. തുടർന്ന് അക്കിത്തം കാവ്യാഞ്ജലിയും മ്യൂസിക്കൽ ഫ്യൂഷനും നടത്തി.
Discussion about this post