തിരുവനന്തപുരം: നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുൻ ഭാരവാഹികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ – 12 കേന്ദ്രങ്ങളിൽ. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. ദില്ലിയിൽ നിന്നുളള എൻ.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തിയിട്ടുണ്ട്. പി.എഫ്.ഐ നിരോധനത്തിന്‍റെ തുടർച്ചയാണ് പരിശോധന.
തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്. പള്ളിക്കൽ. പി.എഫ്.ഐ പ്രവർത്തകൻ തോന്നയ്ക്കൽ നവാസിന്‍റെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്.
പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്‍റെ വീട്ടിൽ പരിശോധന നടക്കുന്നു.
സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്‍റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി.
മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി തമർ അഷ്‌റഫിന്‍റെ വീട്ടിലാണ് റെയ്ഡ്.
Discussion about this post