കോഴിക്കോട്: ആർഎസ്എസിന്‍റെ രണ്ടാമത്തെ സർസംഘചാലക് ഗുരുജി ഗോൾവൽക്കറിന്‍റെ സ്മരണയ്ക്കായി സാമൂഹ്യ സേവാകേന്ദ്രം ഏർപ്പെടുത്തിയ ഗുരുജി സേവാ പുരസ്കാരം സക്ഷമയ്ക്ക് സമർപ്പിച്ചു. കോഴിക്കോട് ചാലപ്പുറം കേസരി ഭവനിൽ നടന്ന ചടങ്ങിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യ രാജേഷിൽ നിന്ന് സക്ഷമ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ.ആർ. മേനോൻ പുരസ്കാരം സ്വീകരിച്ചു.
സക്ഷമ ചെയ്യുന്ന പ്രവൃത്തികൾ വളരെ ഗൗരവമുള്ളതാണെന്ന് ആചാര്യ രാജേഷ് പറഞ്ഞു. പലരും സേവനം എന്ന പേരിൽ കാര്യക്ഷമമല്ലാത്ത രീതിയിൽ പല പ്രവർത്തനങ്ങളും നടത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ വളരെ വ്യക്തതയോടും ശ്രദ്ധയോടും സേവനം ചെയ്യുന്ന സക്ഷമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. ഇന്നത്തെ കാലത്ത് പേരിനും പ്രശസ്തിക്കും വേണ്ടി സേവനം ചെയ്യുന്നവരാണ് കൂടുതലുള്ളത്. എന്നാൽ അത്തരക്കാരിൽ നിന്ന് തികച്ചും വ്യത്യാസ്തമായി സാമൂഹ്യസേവനം നടത്തുന്ന സംഘടനയാണ് സക്ഷമ. പണ്ട് കാലത്ത് കഷ്ടത അനുഭവിക്കുന്നവരുടെ വേദനകൾ മാറ്റാനുള്ള ചുമതല ഹിന്ദു സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ടെന്ന ബോധ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു ദശകങ്ങളിലേറെയായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവാപ്രസ്ഥാനമാണ് സാമൂഹ്യസേവാ കേന്ദ്രം. സാമൂഹ്യസേവാ കേന്ദ്രം അധ്യക്ഷൻ ആർ. വിശ്വനാഥ കമ്മത്ത്, ഉപാധ്യക്ഷൻ എം. എൽ. രമേശ്, ആർഎസ്എസ് കോഴിക്കോട് വിഭാഗ് സഹസംഘചാലക് എ.കെ ശ്രീധരൻ, ദേശീയ സേവാഭാരതി സഹകാര്യദർശി ഷാജകുമാർ, സാമൂഹ്യസേവാകേന്ദ്രം കാര്യദർശി വസന്ത് കുമാർ എന്നിവർ സംസാരിച്ചു.
Discussion about this post