തിരുവല്ല: റെയില്‍വേ സ്റ്റേഷന് വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് തിരുവല്ല റെയില്‍വേ സ്റ്റേഷന് സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം റെയില്‍വേ സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിലെത്തി പരിശോധിച്ചു. യാത്രക്കാരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പത്ത് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തല്‍, പ്ലാറ്റ് ഫോമുകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മാണം, ശുചിമുറികളുടെയും കാത്തിരിപ്പു കേന്ദ്രങ്ങളുടെയും എണ്ണവും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കല്‍, യാത്രക്കാരുടെ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടുക, പ്ലാറ്റ് ഫോമിലെ ഫാനുകളുടെ എണ്ണം കൂട്ടുക, ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക, ടിക്കറ്റ് വിതരണ കൗണ്ടര്‍ പുതുക്കി നിര്‍മിക്കുക, റെയില്‍വേ സ്റ്റേഷനെ ദിവ്യാംഗ സൗഹൃദമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും രണ്ടാം ഘട്ട നിര്‍മാണം 2024ല്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍റെ വികസനവുമായി ബന്ധപ്പെട്ട് ധാരാളം നിവേദനങ്ങള്‍ ലഭിച്ചു. ഫെസ് ഓഫ് തിരുവല്ല, അഭിഭാഷക പരിഷത്ത്, വിവിധ സംഘടനകള്‍, അയ്യപ്പ ധര്‍മ്മ പരിഷത്ത് എന്നിവയുടെ നിവേദനങ്ങള്‍ അദ്ദേഹം സ്വീകരിച്ചു. നിവേദനങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
യാത്രകാരില്‍ നിന്ന് പാര്‍ക്കിങിന്‍റെ പേരില്‍ കോണ്‍ട്രാക്ടര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, ബിജെപി തിരുവല്ല മണ്ഡലം പ്രസിഡന്റ് അനീഷ് കെ.വര്‍ക്കി, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കല്‍, ബി. രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം വിനോദ് തിരുമൂലപുരം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Discussion about this post