തിരുവനന്തപുരം: അക്ഷര ലോകത്തേക്ക് എത്തുന്ന കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ സ്കൂളുകൾ. ക്ലാസ് മുറികളും സ്കൂൾ പരിസരവും ഒക്കെ വൃത്തിയാക്കി കുട്ടികളെ കാത്തിരിക്കുകയാണ് അദ്ധ്യാപകർ. അലങ്കാരപ്പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ നാളെ തുറക്കുന്നത്. മൂന്നു ലക്ഷത്തിലധികം കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. അദ്ധ്യായന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതലത്തിലും സ്കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാർ ആകും തുടക്കം കുറിക്കുക. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സ്‌കൂള്‍ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്കൂളുകളിലെ ശുചീകരണം, സ്കൂൾ വാഹനങ്ങൾ സജ്ജീകരിക്കൽ എന്നിവ പൂർത്തിയായി. സ്കൂൾ കെട്ടിടങ്ങൾ, ക്ലാസ്‌മുറികൾ, ശുചിമുറി തുടങ്ങിയവയുടെയും അറ്റകുറ്റപ്പണികളും കഴിഞ്ഞു. സ്ക്കൂളിലേയ്‌ക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി മതിലുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രരചനയുടേയും ഫിനിഷിങ് ടച്ചുകളും നടക്കുകയാണ്.
കുടി വെള്ള ടാങ്കുകളും ഭക്ഷണ ശാലയും കഴുകി വൃത്തിയാക്കി. ഇന്ന് ക്ലാസ് മുറികൾ അലങ്കരിക്കുന്നതോടെ പ്രവേശനോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങൾ പൂർത്തിയാക്കും. അദ്ധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷാകർതൃ സംഘടനയുടേയും ദിവസങ്ങൾ നീണ്ട പരിശ്രമം കൊണ്ടാണ് ശുചീകരണം അടക്കുള്ള ജോലികൾ പൂർത്തിയാക്കിയത്.
ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള കർശനമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഓരോ സ്കൂളിലെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ് രൂപീകരിക്കണമെന്നും എക്സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യും. ജൂൺ ഒന്നുമുതൽ സ്കൂളുകൾ കേന്ദ്രീകരിച്ച് മഫ്തി പെട്രോളിംഗ് ഉണ്ടാകും. ജൂണിൽ കർശന പരിശോധന ആയിരിക്കും ഉണ്ടാവുക. പ്രത്യേക ശ്രദ്ധ നൽകേണ്ട സ്കൂളുകളുടെ പരിസരത്ത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും നിരീക്ഷണം നടത്തും. ഉദ്യോഗസ്ഥർ യൂണിഫോമിൽ തന്നെ പോകണം എന്നാണ് എക്സൈസ് വകുപ്പ് തീരുമാനം. സ്കൂൾ സമയം കുട്ടികൾ പുറത്തിറങ്ങാൻ ഉണ്ടെങ്കിൽ രക്ഷിതാക്കളെ അറിയിക്കാനുള്ള നടപടികളും ആരംഭിക്കുകയാണ്.
Discussion about this post