കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ വിപുലമായ ഗൃഹസമ്പർക്ക പരിപാടികൾ നടന്നുവെന്ന് ഉത്തര കേരളം പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ, ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭാരതമൊട്ടാകെ പത്തു കോടിയിലധികം വീടുകളിൽ സംഘ സന്ദേശം എത്തിച്ചപ്പോൾ കേരളത്തിൽ മാത്രം 22 ലക്ഷം വീടുകളിൽ പ്രവർത്തകർ നേരിട്ടെത്തി. ഇതിൽ 64,000 മുസ്ലീം കുടുംബങ്ങളും 54,000 ക്രൈസ്തവ കുടുംബങ്ങളും ഉൾപ്പെടുന്നു എന്നത് സവിശേഷ ശ്രദ്ധയാകർഷിച്ചു. ഹരിയാനയിലെ സമാൽഖയിൽ ചേർന്ന അഖില ഭാരതീയ പ്രതിനിധി സഭയിലെ റിപ്പോർട്ടുകൾ വിശദീകരിക്കാൻ കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
കേരളത്തിലെ സാംസ്‌കാരിക ചരിത്രത്തോടും പൗരാണിക പാരമ്പര്യത്തോടും പൊതുസമൂഹം കാണിക്കുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് പ്രതിനിധി സഭ വിലയിരുത്തി. മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത മാഘമഹോത്സവം വൻ വിജയമായതിൽ സഭ പ്രത്യേക സംതൃപ്തി രേഖപ്പെടുത്തി. ഭാരതീയ പൈതൃകത്തെ വീണ്ടെടുക്കുന്ന ഇത്തരം ജനകീയ ഉത്സവങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ദേശീയ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചു. ഇതിന് പുറമെ കേരളത്തിൽ സംഘടിപ്പിച്ച 1500-ഓളം ഹിന്ദു സമ്മേളനങ്ങളും സംഘടനയുടെ വളർച്ചയ്ക്ക് കരുത്തുപകർന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടനാ സംവിധാനത്തിലും കേരളം വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. നിലവിൽ ഉത്തര കേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായി പ്രവർത്തിച്ചിരുന്ന രീതി മാറ്റി അടുത്ത ഒരു വർഷത്തിനുള്ളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സംഭാഗുകളായി പുനഃക്രമീകരിക്കും. പ്രവർത്തന സൗകര്യാർത്ഥവും സംഘടനാ വിപുലീകരണത്തിന്റെ ഭാഗവുമായാണ് ഈ പുതിയ തീരുമാനം. 2025 ഒക്ടോബറിൽ തുടങ്ങിയ ശതാബ്ദി പരിപാടികൾ സാമൂഹിക സമരസതയും യുവജന സംഗമങ്ങളും ഉൾപ്പെടുത്തി 2026 ഒക്ടോബറോടെ പൂർത്തിയാകുമെന്നും പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ദേശീയതലത്തിൽ ശതാബ്ദി പ്രവർത്തനങ്ങൾക്ക് ലഭിച്ച വൻ പങ്കാളിത്തവും പ്രതിനിധി സഭയിൽ ചർച്ചയായി. ഭാരതത്തിലുടനീളം 62,555 വിജയദശമി പരിപാടികളിലായി 32 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. ഇതിൽ 21 ലക്ഷത്തോളം പേർ യുവാക്കളായിരുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ നടന്ന പഥസഞ്ചലനത്തിൽ 1,66,000 പേർ പൂർണ്ണ ഗണവേഷത്തിൽ അണിനിരന്നു. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് രാജ്യത്തെ മഹാനഗരങ്ങളിൽ നടത്തിയ പ്രഭാഷണ പരമ്പരകളുടെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ദേശീയത ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെ ആർഎസ്എസ് പ്രതിനിധി സഭ അഭിനന്ദിച്ചു. മണിപ്പൂരിലെ സംഘർഷം കുറയുന്നതിൽ പ്രത്യാശ പ്രകടിപ്പിച്ച സംഘം, രാജ്യത്തെ നക്സൽ വിമുക്തമാക്കിയ നടപടികളെ സ്വാഗതം ചെയ്തു. വന്ദേ മാതരത്തിന്റെ 150-ാം വാർഷികവും ഗുരു തേഗ്ബഹാദൂറിന്റെ 350-ാം ബലിദാന വാർഷികവും ദേശീയത വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതായും പ്രാന്തകാര്യവാഹ് പറഞ്ഞു. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ പ്രതിനിധി സഭയിൽ മാർഗ്ഗനിർദ്ദേശത്തിൽ നൽകി.













Discussion about this post