കൊച്ചി: വിവരാവകാശ നിയമം സിബിഐക്ക് ബാധകമല്ലെന്നും അതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രതിസ്ഥാനത്തുള്ളയാൾക്ക് കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മാത്രമല്ല അന്വേഷണത്തെ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന സിബിഐ വാദവും കോടതി അംഗീകരിച്ചു.
കസ്റ്റംസ് ആൻഡ് സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന തിരുവനന്തപുരം സ്വദേശി എസ്. രാജീവ് കുമാർ നല്കിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
രാജീവ് കുമാർ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യവേ, വിദേശങ്ങളിൽ നിന്ന് വരുന്നവരുടെ ബാഗേജ് പരിശോധനയിൽ ക്രമക്കേട് കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കോഴ വാങ്ങി ലഗേജുകൾ വേണ്ടവിധം പരിശോധിക്കാതെ കടത്തിവിടുന്നുവെന്ന ആരോപണം ശക്തമായതോടെ അന്വേഷണം സിബിഐക്ക് വിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട് തനിക്കെതിരാണെന്ന് കണ്ടെത്തിയ രാജീവ് കുമാർ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സിബിഐക്ക് പരാതി നല്കി. ഉദ്യോഗസ്ഥൻ സത്യസന്ധമായി കൃത്യനിർവഹണം നടത്തിയതായി കണ്ടെത്തിയ സിബിഐ പരാതി തള്ളി. റിപ്പോർട്ടിന്‍റെ കോപ്പി ആവശ്യപ്പെട്ട് ഇയാൾ ഇൻഫർമേഷൻ ഓഫീസർക്ക് പരാതി നല്കി. അത് തള്ളി. വിവരാവകാശ നിയമ അപ്പലേറ്റ് അതോറിറ്റിക്ക് നല്കിയ അപ്പിലും തള്ളി. ഇതിനെതിരെ നല്കിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും തള്ളി. ഇതിനെതിരെ നല്കിയ അപ്പീലാണ് കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ചും തള്ളിയത്. വിവരാവകാശ നിയമത്തിൽ നിന്ന് സിബിഐയെ ഒഴിവാക്കിയിട്ടുണ്ടെന്ന സിബിഐക്ക് വേണ്ടി ഹാജരായ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനുവിന്‍റെ വാദം കോടതി അംഗീകരിച്ചു. മാത്രമല്ല അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാനാവില്ലെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചു.
Discussion about this post