ബെളഗാവി (കർണാടക): ശ്രീരാമജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ആർഎസ്എസ് പ്രാന്ത പ്രചാരകരുടെ അഖില ഭാരതീയ ബൈഠക്ക് ആശങ്ക പ്രകടിപ്പിച്ചു. കാണിക്കപ്പണം എണ്ണിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ യോഗം തീവ്രമായ ദുഃഖം രേഖപ്പെടുത്തി. തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം നടക്കുന്ന എസ്‌ഐടി, പോലീസ് അന്വേഷണങ്ങൾ ഫലപ്രദമാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് രാമഭക്തരുടെ ആഴത്തിലുള്ള വിശ്വാസത്തെയും ഭക്തിയെയും മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകില്ലെന്ന് തീർത്ഥക്ഷേത്ര ട്രസ്റ്റ് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ന് സമാപിച്ച ബൈഠക്കിൻ്റെ വിവരങ്ങൾ പങ്കുവച്ചു കൊണ്ട് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ നല്കിയ പത്രക്കുറിപ്പിലാണ് അയോദ്ധ്യ സംബന്ധിച്ച ആർഎസ്എസ് നിലപാട് ആവർത്തിച്ചത്.
ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുംനിലവിലെ സാമൂഹിക സാഹചര്യങ്ങളും മൂന്ന് ദിവസത്തെ യോഗം ചർച്ച ചെയ്തു. ജനസംഖ്യാ കണക്കെടുപ്പും വർദ്ധിച്ചുവരുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന വെല്ലുവിളികളും ചർച്ചകളിൽ പ്രധാന വിഷയമായി. ലഹരിമരുന്നിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിൽ യോഗം കടുത്ത ആശങ്ക രേഖപ്പെടുത്തി. ലഹരിമുക്ത സമൂഹത്തിനായി കൂടുതൽ ഊന്നൽ നല്കി പ്രവർത്തിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജയന്തി വർഷാചരണ പരിപാടികളും യോഗം ആസൂത്രണം ചെയ്തു.
യോഗത്തിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ മാർഗദർശനം നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 226 കാര്യകർത്താക്കളാണ് പങ്കെടുത്തത്.
2026 മാർച്ചിൽ ആരംഭിച്ച് വിവിധ തലങ്ങളിൽ നടന്ന സംഘ ശിക്ഷാ വർഗുകളുടെ വിലയിരുത്തലും യോഗത്തിൽ നടന്നു. ഈ വർഷം 83 സംഘ ശിക്ഷാ വർഗുകളും 12 കാര്യകർത്താ വികാസ് വർഗുകളുമാണ് പൂർത്തിയായത്. 18,842 സ്വയംസേവകർ ഈ വർഗുകളിലൂടെ പരിശീലനം നേടി.
സെപ്റ്റംബർ മാസത്തോടെ പരമാവധി ഇടങ്ങളിൽ പരമാവധി ശാഖകൾ എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള വിപുലമായ കർമ്മപദ്ധതിക്ക് യോഗം രൂപം നൽകി. സംഘശതാബ്ദിയിൽ ഇതുവരെ നടന്ന പരിപാടികൾ വിലയിരുത്തുകയും നടക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ശതാബ്ദിയിലെ വിവിധ പരിപാടികളിലൂടെ സമ്പർക്കത്തിൽ വന്ന പൊതുജനങ്ങളെ സാമൂഹിക പ്രവർത്തനങ്ങളിലും പഞ്ച പരിവർത്തന ആശയങ്ങളിലും സജീവമാക്കും. സർസംഘചാലകന്റെ 2026-27 ലെ സംഘടനായാത്രകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

















Discussion about this post