തിരുവനന്തപുരം : ജാതി വിവേചനം കാണിക്കുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപണമുന്നയിച്ച കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രാജി കൈമാറുകയായിരുന്നു. അപ്പോള്‍ മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രാജിയുടെ പകര്‍പ്പ് കൈമാറി.
രാജികത്ത് ചെയർമാനായ അടൂര്‍ ഗോപാലകൃഷ്ണനും നൽകിയെന്ന് ശങ്കർ മോഹൻ അറിയിച്ചു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി ജാതിവിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെയും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും സമരം നടത്തിയിരുന്നു. ആഷിക് അബു, മഹേഷ് നാരായണന്‍, രാജീവ് രവി തുടങ്ങിയ ഇടതുപക്ഷ ചായ് വുള്ള യുവ സംവിധായകര്‍ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എം.എ. ബേബിയും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും അടൂരിനെ പിന്തുണച്ചതോടെ സമരം ശങ്കര്‍ മോഹനെതിരെ മാത്രമായി.
ഇതിനിടെ വിദ്യാര്‍ത്ഥികളുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷന്‍ ശങ്കര്‍ മോഹനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബേബിയും പിണറായിയും പിന്തുണച്ചതോടെ അടൂരിനെതിരായ സമരം തണുത്തു. സര്‍ക്കാരുമായുണ്ടായ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ശങ്കര്‍ മോഹന്‍റെ വിടവാങ്ങലെന്ന് പറയപ്പെടുന്നു.
Discussion about this post