കൊച്ചി: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ വീട്ടിലും പത്തു തൈകള്‍ വീതം മുളപ്പിക്കുന്ന ദേശ് കേ ലിയേ വൃക്ഷ്- ഹർ ഘർ നഴ്സറി (ദേശത്തിനായി വൃക്ഷം-ഓരോ വീടും തൈവളര്‍ത്തല്‍ കേന്ദ്രം) യജ്ഞവുമായി പരിസ്ഥിതി സംരക്ഷണ സമിതി യജ്ഞത്തിന് തുടക്കമിട്ട് പരിസ്ഥിതി സംരക്ഷണ സമിതി. അഖിലേന്ത്യാ തലത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിച്ച സമിതിരൂപീകരണത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് വിത്തുകളും തൈ വളര്‍ത്തലും വീടുകളില്‍ എന്ന ആശയം രൂപപ്പെട്ടത്. കേരളത്തില്‍ 200 ലേറെ കേന്ദ്രങ്ങളില്‍ ഇന്നാരംഭിക്കുന്ന വിത്ത് പാകല്‍ ചടങ്ങിനൊപ്പം ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ സമിതി രൂപീകരണവും നടക്കുമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ ടി.എസ്.നാരായണന്‍ അറിയിച്ചു.
ഓരോ പ്രദേശത്തും പത്തുകുടുംബാംഗങ്ങള്‍ വീതം ചേരുന്ന സമിതികളാണ് കൂട്ടായ്‌മയായി മാറുന്നത്. ഇന്ത്യയിലെ അതാത് സംസ്ഥാനങ്ങളുടെ കാലാവസ്ഥയ്‌ക്കനുസരിച്ച് തനത് ഫലവൃക്ഷങ്ങള്‍ അതാത് പ്രദേശത്ത് അന്യം നിന്നുപോകാതെ സംരക്ഷിക്കപ്പെടണം എന്ന വലിയ ലക്ഷ്യമാണ് നടപ്പാക്കുന്നത്.
വീടുകളില്‍ സന്ദര്‍ശനം-വിത്ത് വിതരണം, വൃക്ഷാരോപണം, ക്ഷേത്രങ്ങളില്‍ നക്ഷത്രവന പദ്ധതി, വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വളര്‍ത്തിയ തൈകള്‍ എത്തിച്ച് പരസ്‌പരം കൈമാറല്‍ തുടങ്ങിയ പരിപാടികളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
കേന്ദ്ര പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വനംവകുപ്പ് എന്നിവയ്‌ക്കൊപ്പം നിരവധി സന്നദ്ധ സംഘടനകളും സര്‍വ്വകലാശാലകളും മറ്റ് വിദ്യാലയങ്ങളും സൈനികവിഭാഗങ്ങളുമെല്ലാം ഈ യജ്ഞത്തിന്‍റെ ഭാഗമാവുകയാണെന്ന് പര്യാവരണ്‍ സംരക്ഷണ വിഭാഗം അറിയിച്ചു.













