തൃശൂര്‍: കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയ്‌ക്കും സാഹിത്യത്തിനും അതിര്‍വരമ്പുകളോ ഭേദവിചാരങ്ങളോ ഇല്ലെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.
തന്റെ ഒരു രചന പോലും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ആര്‍ക്കോ ശാഠ്യമുണ്ട്. പാഠപുസ്തക സമിതിയിലുണ്ടായിരുന്ന ചിലര്‍ തന്നെ ഇങ്ങനെയൊരു നിര്‍ദ്ദേശമുണ്ടായിരുന്ന കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആഷാമേനോന്‍ പറഞ്ഞു. പക്ഷേ അതില്‍ വിഷമമില്ല. എഴുതുക എന്നതാണ് തന്റെ ദൗത്യം. വിലയിരുത്തേണ്ടത് മറ്റുള്ളവരാണ്. തപസ്യയുമായി 30 വര്‍ഷത്തിലേറെയുള്ള ബന്ധമാണ്. അംഗത്വം പോലുമില്ലാതെ തപസ്യയുടെ എത്രയോ വേദികളില്‍ പങ്കെടുത്തിട്ടുള്ള കാര്യവും ആഷാമേനോന്‍ അനുസ്മരിച്ചു. വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ എഴുത്തുകാരനായിരുന്നു മാടമ്പ്.
അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ സന്തോഷമുണ്ട്. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പരിപാടിയില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരന്‍ മാടമ്പ് അനുസ്മരണം നടത്തി. ജോ. ജനറല്‍ സെക്രട്ടറി സി.സി. സുരേഷ്, ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.പി. സുധാകരന്‍, ജില്ലാ സെക്രട്ടറി സുനിത സുകുമാരന്‍, ചന്ദ്രമോഹന്‍ കുമ്പളങ്ങാട് എന്നിവരും സംസാരിച്ചു.
Discussion about this post