കോഴിക്കോട്: ജനാധിപത്യത്തെ ഇല്ലാതാക്കി നടപ്പാക്കിയ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം ചെയ്തവരെയാണ് ഫാസിസ്റ്റുകള്‍ എന്ന് മുദ്രകുത്തുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച മൂന്ന് പുസ്തകങ്ങളെ കുറിച്ച് വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടിപ്പിച്ച ‘അടിയന്തരാവസ്ഥ- പാഠവും പഠനവും’ എന്ന ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍ സമരമാര്‍ഗമായിരുന്നു അടിയന്തരാവസ്ഥയ്‌ക്കെതിരെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നത്. സത്യഗ്രഹ സമരത്തിന് പോകുന്നവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം എത്ര അടികിട്ടിയാലും അക്രമാസക്തരാകരുതെന്നായിരുന്നു. ഒരു തോര്‍ത്തും ഗാന്ധിജിയുടെ ചിത്രമുള്ള ബാഡ്ജുമായിരുന്നു സമരഭടന്മാര്‍ക്ക് നല്‍കിയത്.
അടികിട്ടി ചോരയൊഴുകുമ്പോള്‍ തലയില്‍ കെട്ടാനാണ് തോര്‍ത്ത്. അത്തരം സമരം നടത്തി ജനാധിപത്യത്തെ തിരിച്ചെത്തിച്ചവരെയാണ് ഫാസിസ്റ്റുകള്‍ എന്ന് ചിലര്‍ വിളിക്കുന്നത്.
സിപിഎം അടിയന്തരാവസ്ഥയ്‌ക്കെതിരെ ഫലപ്രദമായി ഇടപെട്ടിരുന്നില്ല. ചില നേതാക്കള്‍ അറസ്റ്റിലാവുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്‌തെങ്കിലും എകെജിയെ പോലുള്ള പല നേതാക്കളും അടിയന്തരാവസ്ഥയെ പാര്‍ട്ടിക്ക് ശക്തമായി എതിര്‍ക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം തുറന്നു പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിനും അടിയന്തരാവസ്ഥയ്‌ക്കും പൂര്‍ണ പിന്തുണ നല്‍കിയ പാര്‍ട്ടിയാണ് സിപിഐ. കേരളത്തില്‍ ആ സമയത്ത് അവര്‍ കോണ്‍ഗ്രസിനൊപ്പം ഭരിക്കുകയും ചെയ്തു.
1977 മാര്‍ച്ച് 24ന് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായ ശേഷമാണ് പിണറായി വിജയന്‍ നിയമസഭയില്‍ അടിയന്തരാവസ്ഥ കാലത്തെ സംഭവം അവതരിപ്പിച്ചത്.
1977ലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത് പൗരബോധമുള്ള ജനങ്ങളുള്ളത് പശു ബെല്‍റ്റ് എന്നു പരിഹസിക്കപ്പെട്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്നാണ്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തെ കൂരിരുട്ടിലാക്കിയ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷത്തോടെ വിജയം സമ്മാനിച്ചു. കേരളത്തില്‍ മുഴുവന്‍ സീറ്റും നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസിനെ അരിയിട്ടുവാഴ്ച നടത്തി.
ഇവിടെ ഉയരുന്നത് ജനാധിപത്യത്തിന്റെ പക്ഷത്ത് ആരാണ് നിന്നത് എന്ന ചോദ്യമാണ്. അടിയന്തരാവസ്ഥ കാലത്തെ ജനാധിപത്യധ്വംസനങ്ങള്‍ സംബന്ധിച്ച് പുതിയ തലമുറയ്‌ക്ക് അറിവു പകര്‍ന്നു കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയി ഇപ്പോഴോ ഭാവിയിലോ സംഭവിച്ചേക്കാവുന്ന ഒരു ദുരന്തമായി വേണം കാണാനെന്ന് എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ രോഗാണുക്കള്‍ രാഷ്‌ട്രഗാത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഉറപ്പാക്കണമെന്നും അതിനുള്ള ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന വലിയ ഒരു സംഘടനാശൃംഖല ഇന്ന് ഭാരതത്തിലുണ്ടെന്നും അവരുടെ മനസ്സാന്നിധ്യം കൊണ്ട് ഇനിയൊരു അടിയന്തരാവസ്ഥയ്‌ക്ക് തടസ്സമായി നില്‍ക്കുമെന്നും ബിഎംഎസ് മുന്‍ അഖിലേന്ത്യ അദ്ധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ പറഞ്ഞു.
പ്രശസ്ത നിരൂപകന്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പി.എസ്. ശ്രീധരന്‍ പിള്ള രചിച്ച ‘അടിയന്തരാവസ്ഥ-ഇരുട്ടിന്റെ നിലവിളികള്‍’, ‘ഡെമോക്രസി എന്‍ചെയിന്‍ഡ് നാഷണല്‍ ഡിസ്‌ഗ്രെയ്‌സ്ഡ്’, ‘ഷാ കമ്മിഷന്‍- എക്കോസ് ഫ്രം എ ബറീഡ് റിപ്പോര്‍ട്ട്’ എന്നീ പുസ്തകങ്ങളെ പരിചയപ്പെടുത്തി. വിജില്‍ പ്രസിഡന്റ് അഡ്വ. ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
ടി.എച്ച്. വത്സരാജ് സ്വാഗതവും കെ. മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
Discussion about this post