ഡെറാഡൂൺ: ഉത്തരഖണ്ഡിലെ ഉൾഗ്രാമങ്ങളിലെ ജനങ്ങൾക്ക് പുതുവെളിച്ചമേകി ഒരു കൂട്ടം മലയാളി ഡോക്ടർമാർ. ഗഡ്വാൾ, ഹിമാലയൻ, ഡെറാഡൂൺ തുടങ്ങിയ മേഖലകളിലെ 14 വിദൂര ഗ്രാമങ്ങളിലേക്ക് മണിക്കൂറുകളോളം ട്രക്കിങ് നടത്തിയാണ് ഈ മെഡിക്കൽ സംഘം എല്ലാ വർഷവും സൗജന്യ മെഡിക്കൽ ക്യാമ്പുകളുമായി എത്തുന്നത്. ചികിത്സയ്ക്കായി അഞ്ചും ആറും മണിക്കൂറുകൾ സഞ്ചരിക്കേണ്ടി വരുന്ന ഇവിടുത്തെ നിർധന ജനങ്ങൾക്ക് ഈ മലയാളി ഡോക്ടർമാർ ഇന്ന് കേവലം രക്ഷകർ മാത്രമല്ല, ‘ദൈവത്തിന്റെ അവതാരങ്ങൾ’ കൂടിയാണ്.
എളമക്കര പേരണ്ടൂർ ശാഖ സ്വയംസേവകനും എറണാകുളത്തെ ആദിത്യ ഗ്രൂപ്പ് ഓഫ് ക്ലിനിക്സിലെ കൺസൾട്ടന്റുമായ ഡോ. അമൽ ചന്ദ്ര, ഡോക്ടർമാരായ വിവിൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമീർ, മഹേഷ് മേനോൻ, ഹരിപ്രിയ എസ്.ബി എന്നിവരടങ്ങുന്ന സംഘമാണ് ഈ കാരുണ്യയാത്രയ്ക്ക് പിന്നിൽ.
വർഷത്തിൽ രണ്ടു മാസം തങ്ങളുടെ ക്ലിനിക്കുകളിലെ തിരക്കുകളിൽ നിന്ന് അവധിയെടുത്ത് ഉത്തരഖണ്ഡിലെ സന്നദ്ധ സേവനത്തിനായി ഇവർ മാറ്റിവെക്കുന്നു. കഴിഞ്ഞ തവണ മേഘവിസ്ഫോടനം നാശം വിതച്ച ദുരന്തമുഖത്ത് വാഹനം കുടുങ്ങിപ്പോയപ്പോൾ പോലും ഈ സംഘം പതറിയില്ല. ഒരൊറ്റ മനസ്സോടെ മുന്നോട്ടുപോയതാണ് തങ്ങളുടെ വിജയമെന്ന് ഡോ. അമൽ ചന്ദ്ര ഓർക്കുന്നു.
”ക്യാമ്പിനിടയിൽ യാദൃച്ഛികമായാണ് ഗുരുതരമായി പൊള്ളലേറ്റ ഒരു കുഞ്ഞിനെ ചികിത്സിക്കാൻ കഴിഞ്ഞത്. അന്ന് കൃത്യസമയത്ത് ആ കുട്ടിക്ക് ചികിത്സ നൽകാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ആ കുഞ്ഞ് അനുഭവിക്കുമായിരുന്ന വേദന വിവരിക്കാൻ കഴിയാത്തതായിരുന്നു. വലിയൊരു നിയോഗം പോലെയാണ് ആ കുട്ടി ഞങ്ങളുടെ മുന്നിലെത്തിയത്,” ഡോ. അമൽ ചന്ദ്ര പറയുന്നു.
സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഡോ. അമൽ ചന്ദ്ര പറയുന്നതിങ്ങനെ:
“ഞാൻ എറണാകുളത്ത് ജനിച്ചുവളർന്നയാളാണ്. കേരളത്തിൽ ഒരു സാധാരണ ഗ്രാമത്തിൽ പോലും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഉത്തരഖണ്ഡിലെ പല ഉൾഗ്രാമങ്ങളിലും ജനങ്ങൾക്ക് ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണ പോലുമില്ല. അവരെ ചൂഷണം ചെയ്യാൻ ഒരുപാട് പേരുണ്ട് താനും. ചികിത്സ കിട്ടേണ്ട സമയത്ത് തന്നെ മനുഷ്യന് ലഭിക്കണം. കാരണം മനുഷ്യനെ നോക്കാൻ മനുഷ്യന് മാത്രമേ സാധിക്കൂ, അമാനുഷിക ശക്തികളൊന്നും ആരെയും രക്ഷിക്കാൻ വരാൻ പോകുന്നില്ല.”














Discussion about this post