ന്യൂദൽഹി : എറണാകുളം ജില്ലയിലെ സൗത്ത് ചിറ്റൂരിൽ നിന്നുള്ള സ്‌കൂളിലെ നൂതന സംസ്‌കൃത പഠനത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ ഉപയോഗിക്കുന്ന ഒരു സ്‌കൂളാണിത്. ഇവിടുത്തെ പഠന മികവിനെയാണ് മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 136-ാമത് എപ്പിസോഡിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്.
“വലിയ പ്രാധാന്യമുള്ള ചെറിയ സംരംഭങ്ങളുമുണ്ട്. കേരളത്തിലെ എറണാകുളത്തെ സൗത്ത് ചിറ്റൂരിൽ കായികവുമായി ബന്ധപ്പെട്ട അത്തരമൊരു സംരംഭത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി. അവിടെയുള്ള ഒരു സ്കൂളിൽ ഒരു സംസ്കൃത ക്ലബ്ബ് ഉണ്ട്, അവിടെ അഭിലാഷ് ജി എന്ന അധ്യാപകൻ സംസ്കൃതത്തെ സവിശേഷമായ രീതിയിൽ ജനപ്രിയമാക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ “ഈ പദ്ധതിക്ക് ‘അക്ഷരഖണ്ഡുക്’ എന്ന് പേരിട്ടിരിക്കുന്നു; ഫുട്ബോളിൽ ഉപയോഗിക്കുന്ന പദങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് സംസ്കൃത അക്ഷരങ്ങളെ ലളിതമായി വിശദീകരിക്കുന്ന ഒരു പദ്ധതിയാണിത്. ഇത് പഠനത്തെ ആസ്വാദ്യകരമാക്കുന്നതിനൊപ്പം ആളുകളും കായിക വിനോദങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു,”- അദ്ദേഹം തുടർന്ന് പറഞ്ഞു.
ഇതിനു പുറമെ യുവജനങ്ങൾക്കിടയിൽ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ വിദ്യാഭ്യാസത്തിനും സാംസ്കാരിക സമ്പുഷ്ടീകരണത്തിനുമുള്ള ഒരു മാധ്യമമായി സ്പോർട്സ് എങ്ങനെ മാറുമെന്ന് ഇത്തരം സൃഷ്ടിപരമായ ശ്രമങ്ങൾ തെളിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.














Discussion about this post