ന്യൂദൽഹി : എറണാകുളം ജില്ലയിലെ സൗത്ത് ചിറ്റൂരിൽ നിന്നുള്ള സ്‌കൂളിലെ നൂതന സംസ്‌കൃത പഠനത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ ഉപയോഗിക്കുന്ന ഒരു സ്‌കൂളാണിത്. ഇവിടുത്തെ പഠന മികവിനെയാണ് മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 136-ാമത് എപ്പിസോഡിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്.
“വലിയ പ്രാധാന്യമുള്ള ചെറിയ സംരംഭങ്ങളുമുണ്ട്. കേരളത്തിലെ എറണാകുളത്തെ സൗത്ത് ചിറ്റൂരിൽ കായികവുമായി ബന്ധപ്പെട്ട അത്തരമൊരു സംരംഭത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി. അവിടെയുള്ള ഒരു സ്കൂളിൽ ഒരു സംസ്കൃത ക്ലബ്ബ് ഉണ്ട്, അവിടെ അഭിലാഷ് ജി എന്ന അധ്യാപകൻ സംസ്കൃതത്തെ സവിശേഷമായ രീതിയിൽ ജനപ്രിയമാക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ “ഈ പദ്ധതിക്ക് ‘അക്ഷരഖണ്ഡുക്’ എന്ന് പേരിട്ടിരിക്കുന്നു; ഫുട്ബോളിൽ ഉപയോഗിക്കുന്ന പദങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് സംസ്കൃത അക്ഷരങ്ങളെ ലളിതമായി വിശദീകരിക്കുന്ന ഒരു പദ്ധതിയാണിത്. ഇത് പഠനത്തെ ആസ്വാദ്യകരമാക്കുന്നതിനൊപ്പം ആളുകളും കായിക വിനോദങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു,”- അദ്ദേഹം തുടർന്ന് പറഞ്ഞു.
ഇതിനു പുറമെ യുവജനങ്ങൾക്കിടയിൽ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ വിദ്യാഭ്യാസത്തിനും സാംസ്കാരിക സമ്പുഷ്ടീകരണത്തിനുമുള്ള ഒരു മാധ്യമമായി സ്പോർട്സ് എങ്ങനെ മാറുമെന്ന് ഇത്തരം സൃഷ്ടിപരമായ ശ്രമങ്ങൾ തെളിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ ലഭിച്ച അഭിനന്ദനത്തിന്റെ സന്തോഷത്തിലാണ് തെക്കന്‍ ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ അഭിലാഷ് ടി. പ്രതാപ്. സംസ്‌കൃതത്തെ സവിശേഷമായ രീതിയില്‍ ജനപ്രിയമാക്കുന്നതിനായി നടപ്പിലാക്കിയ ‘അക്ഷരകന്തുകം’ എന്ന പദ്ധതിയെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. സംസ്‌കൃത അക്ഷരങ്ങളെ ഫുട്‌ബോളില്‍ ഉപയോഗിക്കുന്ന വാക്കുകളുമായി ബന്ധിപ്പിച്ച് ലളിതമായ രീതിയില്‍ വിശദീകരിക്കുന്നു. ഇത് പഠനം ആസ്വാദ്യകരമാക്കുകയും കായികരംഗത്ത് ആളുകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് അദ്ദേഹം ആവിഷ്‌കരിച്ച ‘അക്ഷരകന്തുകം’ എന്ന സംസ്‌കൃത ഫുട്‌ബോള്‍ അക്ഷരമാല പദ്ധതി ദേശീയതലത്തില്‍ ശ്രദ്ധ നേടിയ ഒരു നൂതന വിദ്യാഭ്യാസ മാതൃകയായി മാറി. ഉദാഹരണത്തിന്, ‘ന’ എന്ന അക്ഷരത്തിന് ക്യാപ്റ്റന്‍ എന്നര്‍ത്ഥം വരുന്ന ‘നായകഃ’ എന്നും, ‘യ’ എന്ന അക്ഷരത്തിന് പ്രശസ്തി എന്നര്‍ത്ഥം വരുന്ന ‘യശസ്’ എന്നും നല്‍കി മലയാളത്തിലും ഇംഗ്ലീഷിലും കൃത്യമായ അര്‍ത്ഥവും ആശയവും വ്യക്തമാക്കുന്നുണ്ട്. പ്രിയതാരങ്ങളായ മെസിയും നെയ്‌മറും ലോകകപ്പ് ട്രോഫിയുമെല്ലാം സംസ്‌കൃത അക്ഷരങ്ങള്‍ക്കൊപ്പം തിളങ്ങുമ്പോള്‍ അത് കുട്ടികളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്.
ഫുട്‌ബോളുമായി സംസ്‌കൃത അക്ഷരങ്ങളെ ബന്ധപ്പെടുത്തി കുട്ടികള്‍ക്ക് കളിയിലൂടെ സംസ്‌കൃതം പഠിക്കാനാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.
തമ്മനം സ്വദേശിയായ അഭിലാഷ് 2015 ജൂണ്‍ 1 മുതലാണ് സൗത്ത് ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ സംസ്‌കൃത അദ്ധ്യാപകനാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി സംസ്‌കൃതത്തെ ഒരു പാഠപുസ്തക ഭാഷയായി മാത്രം കാണാതെ, സമൂഹജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന നവീന പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
ഒളിമ്പിക്‌സ് സംസ്‌കൃത പ്രചാരണം, താളിയോല നിര്‍മാണം, ദേവനാഗരി ഒപ്പുകളിലൂടെ മഹാത്മാഗാന്ധി ചിത്രം, സംസ്‌കൃത തപാല്‍ സ്റ്റാമ്പ്, സംസ്‌കൃത ഗ്രാമമായ മത്തൂരിലേക്ക് കത്തയയ്‌ക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.
സംസ്‌കൃതം ഒരു പഠനവിഷയം മാത്രമല്ല; സമൂഹം സംസാരിക്കുകയും അനുഭവിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരു ജീവനുള്ള ഭാഷയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അഭിലാഷ് പറഞ്ഞു.
ഓച്ചന്‍തുരുത്ത് സാന്താക്രൂസ് സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപിക ശാരി ദാസ് ആണ് ഭാര്യ. അഥര്‍വ് അഭിലാഷ്, ആത്രേയി അഭിലാഷ് മക്കള്‍.














Discussion about this post