തൃശൂർ: അധികാരത്തിനു വേണ്ടിയുള്ളതോ ആർക്കെങ്കിലും എതിരായുള്ളതോ അല്ല ആർ.എസ്.എസ് പ്രവർത്തനമെന്ന് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്. സംഘം ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും അതുവഴി ലോകത്തിന്റെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി മാത്രമാണ്. മതത്തിന്റെയോ ജാതിയുടേയോ പ്രദേശത്തിന്റെ യോ ഭാഷയുടെയോ പേരിൽ ആരെയും സംഘം അന്യരായി കാണുന്നില്ല. സംഘ ശതാബ്ദിയോടനുബന്ധിച്ച് തൃശ്ശൂർ ഹയാത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ സംഘ യാത്രയുടെ നൂറ് വർഷങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒന്നാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ഹിന്ദു എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയാണ്. ആ നിലക്ക് നമ്മളെല്ലാവരും ഹിന്ദുക്കളാണ്. ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവരും ഹിന്ദുക്കളാണ്. വൈവിധ്യങ്ങൾ മനുഷ്യ സഹജമാണ്. അതിനിടയിൽ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകം ധർമ്മമാണ്. ഹിന്ദു ധർമ്മമെന്നത് ലോക നന്മക്കുതകുന്ന മാനുഷിക മൂല്യങ്ങളാണ്. എല്ലാ വൈവിധ്യങ്ങൾക്കിടയിലും ഈ മൂല്യങ്ങളാണ് ഭാരതത്തിന്റെ ശക്തിയും ഐക്യവും. സത്യം,കരുണ, ശുചിത്വം, തപസ് എന്നിവയാണ് ധർമ്മത്തിന്റെ അടിസ്ഥാനം. ആരാധനാ സമ്പ്രദായവുമായി അതിന് ബന്ധമില്ല. സമൂഹത്തിൽ ഇത്തരം മൂല്യബോധമുള്ള വ്യക്തികൾ ഉണ്ടാകുമ്പോഴാണ് ഗുണപരമായ പരിവർത്തനം ഉണ്ടാകുന്നത്. ഓരോ ഗ്രാമങ്ങളിലും ഇത്തരം വ്യക്തികളെ സൃഷ്ടിക്കാനാണ് സംഘപ്രവർത്തനം. സംഘത്തിന്റെ ഏക പ്രവർത്തനം ശാഖകൾ നടത്തുക എന്ന എന്നതാണ്. അതുവഴി സൃഷ്ടിക്കപ്പെടുക്കപ്പെടുന്ന വ്യക്തികൾ സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ പരിവർത്തനത്തിനായി പ്രവർത്തിക്കുന്നു. ഓരോ രംഗത്തും പ്രവർത്തനങ്ങൾ സുതാര്യമായും സംശുദ്ധമായുമാണ് നടക്കുന്നത്. സംഘം അവയെ നിയന്ത്രിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം സേവകനാണ്. പക്ഷേ പ്രധാനമന്ത്രി എന്ന നിലയിൽ ഭരണഘടനയനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുന്നു. സംഘം അതിൽ ഇടപെടുന്നില്ല. സേവാഭാരതി ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഇങ്ങനെ സ്വതന്ത്രമായി നടക്കുന്നു. സംഘത്തിൽ നിന്നു ലഭിച്ച ആശയപരമായ സ്വാധീനമല്ലാതെ മറ്റൊരു നിയന്ത്രണവും ആരുടെ മേലും ചെലുത്തുന്നില്ല. സംഘത്തെ മനസിലാക്കാൻ മാറിനിന്ന് വിമർശിക്കുന്നതുകൊണ്ട് കഴിയില്ല. ഉള്ളിൽ വന്ന് മനസിലാക്കാവുന്നതാണ്. ഒരു തരത്തിലുള്ള തടസവുമില്ല. സംശുദ്ധമായ ജീവിതം, സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനം എന്നിവ പുലർത്തുന്ന എല്ലാവരും സ്വയം സേവകരാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്.സംഘപ്രവർത്തനം, സ്വയം സേവകരുടെ ജീവിതം എന്നിവ വഴി വേണം സംഘത്തെ മനസിലാക്കാൻ എന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂർ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, വിഭാഗ് സഹകാര്യവാഹ് കെ.രാജേഷ് കുമാർ എന്നിവർ സംബന്ധിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, തുടങ്ങി നിരവധി പ്രമുഖർ സദസ്സിലുണ്ടായിരുന്നു.



















Discussion about this post