ഒരു യുദ്ധവും സമ്പൂര്‍ണ വിജയം നേടാത്ത കാലത്താണ് നാം ജീവിക്കുന്നത്. വന്‍ശക്തികളെന്ന് വീമ്പടിച്ച കൊലകൊമ്പന്മാര്‍ ശേഷി കുറഞ്ഞ ചെറുരാജ്യങ്ങളുമായി കൊമ്പുകോര്‍ത്തിട്ട് ഊരാന്‍ പറ്റാതെ യുദ്ധക്കളത്തില്‍ കുടുങ്ങിക്കിടക്കുന്നതാണ് അനുഭവം. ഇതേപ്പറ്റി എഴുതുമ്പോഴാണ് കശ്മീര്‍ കോര്‍പ്‌സിന്റെ മുന്‍ കമാന്‍ഡറായ ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈന്‍ യുദ്ധത്തിന്റെ സ്വഭാവം മാറിയിരിക്കുന്നുവെന്ന് നിരീക്ഷിച്ചത്. പൂര്‍ണ്ണ വിജയമെന്നത് ഏതാണ്ട് ഇല്ലാതായതിനാല്‍. ചെറിയ രാജ്യങ്ങള്‍ പോലും വന്‍ശക്തികളെ നിരന്തര യുദ്ധത്തില്‍ തളച്ചിടുന്നു. റഷ്യ-ഉക്രൈന്‍, അമേരിക്ക-ഇറാന്‍ യുദ്ധങ്ങളുടെ ചരിത്രം അതാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ഹസ്‌നൈന്‍ എഴുതുന്നു.
രണനീതി
ഭാരതചരിത്രത്തിലെ അതിസങ്കീര്‍ണമായ യുദ്ധസാഹചര്യങ്ങളെ വീര ശിവാജി നേരിട്ട രീതികളുമായി ഇതിന് സമാനതകളുണ്ട്. അക്കാലത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി കണക്കാക്കപ്പെട്ടിരുന്ന ഒന്നാണ് മുഗളരുടേത്. അവരുടെ സാമ്രാജ്യത്തിന്റെ വ്യാപ്തിയും വിഭവങ്ങളുടെ ധാരാളിത്തവും സൈനിക ശക്തിയും ഛത്രപതി ശിവാജി മഹാരാജിന്റേതിലും പത്തിരട്ടിയിലധികമായിരുന്നു. എന്നിട്ടും ശിവാജി ഒരുക്കിയ തന്ത്രങ്ങള്‍ ഔറംഗസീബിനെ യുദ്ധത്തില്‍ തളച്ചിട്ടത് ഒന്നോ രണ്ടോ വര്‍ഷമല്ല, ഇരുപത്തിയേഴ് വര്‍ഷമാണ്. ശിവാജിയുടെ വിയോഗത്തിന് ശേഷം പിന്‍ഗാമികളായ ഛത്രപതി ശംഭുരാജെ (സംഭാജി), രാജാറാം മഹാരാജ്, മഹാറാണി താരാഭായ് എന്നിവരെല്ലാം മറാഠാമണ്ണില്‍ യുദ്ധം തുടര്‍ന്നു. ശിവാജി സൃഷ്ടിച്ച ഹിന്ദവിസ്വരാജിനെ തകര്‍ക്കുക എന്ന ഔറംഗസീബിന്റെ സ്വപ്നങ്ങള്‍ ആ മണ്ണില്‍ ചിറകൊടിഞ്ഞുവീഴുകയും അയാള്‍ ഇവിടെത്തന്നെ നിസ്സഹായനായി മരിക്കുകയും ചെയ്തു. വടക്കന്‍ പ്രദേശങ്ങളില്‍ ആധിപത്യം ഉണ്ടായിരുന്ന മുഗള്‍ സാമ്രാജ്യത്തെ സുദീര്‍ഘമായ ആ യുദ്ധം നാശത്തിലേക്ക് തള്ളിവിട്ടു. ശിവാജിയുടെ ഐതിഹാസിക നേതൃത്വം നഷ്ടപ്പെട്ടതിനുശേഷവും ശത്രുവിനെതിരെ വര്‍ഷങ്ങളോളം യുദ്ധം ചെയ്ത ധീരമായ മാതൃകയാണ് മറാഠാവീര്യം കാട്ടിയത്. 350 വര്‍ഷം മുമ്പ് ഭാരതം മുന്നോട്ടുവച്ച ഈ യുദ്ധതന്ത്രമാണ് ലോകമെമ്പാടുമുള്ള ചെറിയ രാജ്യങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.
പഠനവും യുദ്ധവും
മുഗള്‍ സാമ്രാജ്യത്തെ നേരിടാന്‍ ശിവാജി അവരുടെ ശക്തിയും ദൗര്‍ബല്യവും പഠിച്ചു. ആയുധശേഷിയെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും നിരീക്ഷണം നടത്തി. പുത്തന്‍ ആയുധങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപം നല്കി. പര്‍വതങ്ങളിലും സമതലങ്ങളിലും കാടകങ്ങളിലും യുദ്ധം ചെയ്യുന്നതിനുതകുന്ന ആയുധങ്ങള്‍ വികസിപ്പിച്ചു.
ലോഹങ്ങളുടെ ഉപയോഗം കുറവുള്ള കൊങ്കണ്‍തീരമേഖലയായിരുന്നു മറാഠയുടെ വലിയൊരു ഭാഗം. അവിടങ്ങളില്‍ ലോഹത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുള്ള ആയുധനിര്‍മ്മാണം അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഉദാഹരണത്തിന്, വലിയ കുന്തങ്ങളുടെ മൂര്‍ച്ചയേറിയ ഭാഗം ലോഹവും നീളമുള്ള പിടി മരവും കൊണ്ട് നിര്‍മ്മിച്ചു. ഒരേ കുന്തം ഉപയോഗിച്ച് അനേകംപേരെ വധിക്കാന്‍ കഴിയും വിധം മരത്തിന്റെ ഭാഗം കയറുകൊണ്ട് വരിഞ്ഞ് ഉറകളാക്കി. ശത്രു കൊല്ലപ്പെട്ടുകഴിഞ്ഞാല്‍ കയറുകൊണ്ട് കുന്തത്തെ പിറകിലേക്ക് വലിക്കുകയും അത് അടുത്ത ശത്രുവിനെതിരെ ഉപയോഗിക്കുകയും ചെയ്യാം എന്നതായിരുന്നു ഇതിന്റെ പ്രയോജനം.
ആഖ്യാനയുദ്ധത്തിന്റെ കാലം
സമകാല യുദ്ധരീതികള്‍ പലതും ശിവാജിയുടെ കാലത്ത് നടപ്പായിരുന്നതാണ്. ഇന്ന് പ്രത്യക്ഷയുദ്ധത്തേക്കാള്‍ പരോക്ഷയുദ്ധത്തിനാണ് രാജ്യങ്ങള്‍ പ്രാധാന്യം നല്കുന്നത്. തന്ത്രം, മനഃശാസ്ത്രം, നയതന്ത്രം, സാമൂഹിക വ്യവഹാരം എന്നിവയുടെ തലത്തിലാണ് യുദ്ധം പുരോഗമിക്കുന്നത്. അഫ്‌സല്‍ ഖാനെ ഇല്ലാതാക്കാന്‍ ശിവാജി ഇതെല്ലാം പ്രയോഗിച്ചു. ക്രൂരനും ബലവാനുമായ ശത്രുവിനെ അയാള്‍ക്ക് സ്വാധീനമുള്ള സമതലങ്ങളില്‍ നിന്ന് മലനിരകളിലേക്ക് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനാക്കിയത് ശിവാജിയുടെ അത്തരം കരുനീക്കങ്ങളാണ്. അതേസമയം ജനങ്ങളില്‍ ആത്മവിശ്വാസം നിറച്ച്, വിശ്വാസമുറപ്പിക്കാന്‍ സ്വതസിദ്ധമായ തന്റെ ആദര്‍ശജീവിതം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനും ശിവാജിയില്‍ അവിശ്വാസമുണ്ടാക്കാനും അഫ്‌സല്‍ ഖാന്‍ ചെയ്തത് അദ്ദേഹത്തിന്റെ ഭരദേവതയായ തുള്‍ജ ഭവാനിയുടെ ക്ഷേത്രം നശിപ്പിക്കുകയായിരുന്നു. പ്രശസ്തമായ വിഠല ക്ഷേത്രത്തിന് നേരെ അവര്‍ ആക്രമണം നടത്തി. സ്ത്രീകളെയും പ്രായമായവരെയും കര്‍ഷകരെയും കുട്ടികളെയും പോലും പീഡിപ്പിച്ചു. ഭരദേവതയെപ്പോലും രക്ഷിക്കാനാവാത്ത, ക്ഷേത്രങ്ങള്‍ പരിപാലിക്കാന്‍ കഴിയാത്ത ശിവാജിക്ക് എങ്ങനെ നാട് സുരക്ഷിതമായി നയിക്കാനും നിലനിര്‍ത്താനും കഴിയും എന്ന ആഖ്യാനം കൊണ്ട് ജനങ്ങളുടെയും ശിവാജിയുടെ ആത്മവീര്യം തകര്‍ക്കാനും അവര്‍ ശ്രമിച്ചു. എന്നാല്‍ അതിനെല്ലാം മീതെയായിരുന്നു മറാഠയ്ക്ക് ഛത്രപതി ശിവാജി മഹാരാജ്.
ഭാരതത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് ശിവാജി സൃഷ്ടിച്ച മാതൃകകള്‍ പുതിയ ദിശാബോധം നല്‍കി. പരിമിതമായ വിഭവങ്ങള്‍ കൊണ്ട് എങ്ങനെ യുദ്ധം ജയിക്കാമെന്ന് അദ്ദേഹം കാട്ടിത്തന്നു. ഭൂമിശാസ്ത്രപരമായ അറിവ്, വേഗത, മനഃശാസ്ത്രപരമായ യുദ്ധം എന്നിവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം വിജയങ്ങള്‍ നെയ്തത്. ചെറിയ ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ച് വന്‍ ആയുധകേന്ദ്രങ്ങളെ ഇല്ലാതാക്കുന്ന പുതിയ യുദ്ധരീതികള്‍ ശിവാജി അന്നേ നടപ്പാക്കിയതാണ്. ഷൈസ്ത ഖാന്‍ പോലുള്ള ഒരു പ്രധാന ശത്രുവിനെ ഇല്ലാതാക്കാന്‍, തീരെ ചെറിയ സംഘത്തെയാണ് ശിവാജി നയിച്ചത്. ഔറംഗസീബിന്റെ അമ്മാവനായ ഷൈസ്തഖാന്‍ പിടിച്ചെടുത്ത് സ്വന്തമാക്കിയ, ഏക്കറുകള്‍ വ്യാപിച്ചു കിടന്ന ലാല്‍മഹലിലേക്ക് നുഴഞ്ഞുകയറി, അയാളെ ആക്രമിച്ച് വിജയകരമായി മടങ്ങിയെത്തിയ ശിവാജിയുടെ യുദ്ധതന്ത്രം ആയുധരൂപം പൂണ്ടതാണ് ഇപ്പോഴത്തെ ഡ്രോണ്‍ വിസ്മയം.
ആവര്‍ത്തിക്കാത്ത തന്ത്രങ്ങള്‍
ശിവാജിക്ക് ഓരോ യുദ്ധവും വ്യത്യസ്തമായിരുന്നു. ഒരിക്കല്‍ സ്വീകരിച്ച തന്ത്രങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ശിവാജി യുദ്ധരീതി മാറ്റിക്കൊണ്ടിരുന്നു., വേഗത ആവശ്യമായി വന്നിടത്ത് ഗറില്ലായുദ്ധമുറയായിരുന്നു നീതി. പ്രതിരോധം വേണ്ടിടത്ത് കോട്ടകള്‍ തീര്‍ത്തു. ആധിപത്യമില്ലാത്തിടങ്ങളില്‍ ശത്രുവിന്റെ കോട്ട പിടിച്ചെടുത്തു. നയതന്ത്രത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്കും ഉടമ്പടികള്‍ക്കും അദ്ദേഹം തയാറായി. എല്ലാ ചര്‍ച്ചകളിലും മേല്‍ക്കൈ കൊണ്ട് പ്രതീകാത്മകവിജയം നേടി. ശത്രുപാളയങ്ങളില്‍ അകപ്പെട്ടാലും പുറത്തുകടക്കാനുള്ള സൂത്രവിദ്യ ശിവാജിയെ അപരാജിതനാക്കി. പരാജയത്തെയും വിജയമാക്കുന്ന തന്ത്രമദ്ദേഹത്തിന് വശമായിരുന്നു. പൊടുന്നനെയുള്ള കടന്നാക്രമണവും ഉടനടിയുള്ള പിന്‍വാങ്ങലും കൊണ്ട് അദ്ദേഹം ശത്രുക്കളെ അമ്പരപ്പിച്ചു. അതേസമയം സൈന്യത്തിന്റെയും ജനങ്ങളുടെയും മനോവീര്യം എക്കാലവും ഉയര്‍ത്തിപ്പിടിച്ചു.
എല്ലാ വിഭവങ്ങളും ശിവാജിക്ക് ആയുധങ്ങളായി. കോട്ടകള്‍ മാത്രമല്ല, പര്‍വതങ്ങള്‍, വനങ്ങള്‍, നദികള്‍, കാലാവസ്ഥ, ഉള്‍ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം ശിവാജി ഉപയോഗപ്പെടുത്തി, ഒരേസമയം എല്ലാ മേഖലകളും യുദ്ധത്തിലേര്‍പ്പെട്ടു. സമകാല യുദ്ധം സൈന്യത്തിലും അതിര്‍ത്തികളിലും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, ഊര്‍ജ്ജമേഖലകള്‍, സാമ്പത്തിക ശൃംഖലകള്‍ തുടങ്ങി സംവാദങ്ങള്‍ വരെ എല്ലാറ്റിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. സൈനികനിരയുടെ എണ്ണമല്ല, നേതൃത്വത്തിന്റെ തീരുമാനമാണ് യുദ്ധം ജയിക്കുന്നത് എന്ന സന്ദേശമാണ് ലോകത്തിന് ശിവാജി നല്കിയത്. മനോവീര്യം ഏത് അത്യന്താധുനിക ആയുധത്തേക്കാളും പ്രബലമാണെന്ന സന്ദേശം നമ്മുടെ സുരക്ഷാസേനയ്ക്ക് പ്രചോദനമാണെന്ന് ഭാരത നാവികസേനയുടെ പതാകയില്‍ ശിവാജിയുടെ അഷ്ടഭുജാകൃതിയിലുള്ള മുദ്ര അടയാളപ്പെടുത്തുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത് ഈ ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്.
ശിവാജി നയിച്ച ഹിന്ദുസാമ്രാജ്യവും നരേന്ദ്ര മോദി നയിക്കുന്ന ഭാരതവും വിജയത്തിലേക്കുള്ള സുദീര്‍ഘപദ്ധതി തയാറാക്കുന്നതില്‍ പുലര്‍ത്തുന്ന സമാനത അതിശയിപ്പിക്കുന്നതാണ്. സംഘര്‍ഷം എത്രനാള്‍ തുടര്‍ന്നാലും, സാമ്പത്തിക സ്ഥിരതയും സാമൂഹിക ഐക്യവും പൊതുജനവിശ്വാസവും നിലനിര്‍ത്താന്‍ സാധിക്കുന്ന ഒരു രാജ്യത്തിന് ദീര്‍ഘകാലനേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈന്റെ നിരീക്ഷണം ഇത് അടയാളപ്പെടുത്തുന്നുണ്ട്.
അവലംബം: പ്രശസ്ത കോളമിസ്റ്റ് ഗിരീഷ് ജോഷിയുടെ ‘ശിവാജി മഹാരാജ് കി യുദ്ധരണനീതി ഔര്‍ ആജ് കാ യുദ്ധ്’ എന്ന പഠന ലേഖനം



















Discussion about this post