വിജയമോഹനന്‍ ചേട്ടന്‍ വിടവാങ്ങുമ്പോള്‍ ഒപ്പം മറയുന്നത് കുണ്ടറയിലെ ഹിന്ദുസംഘടനാരംഗത്തെ ഏറ്റവും ദീപ്തമായ ഒരു ജീവിതമാണ്. ജീവിതത്തിന്റെ സായാഹ്നത്തില്‍ യുവാക്കളെക്കാള്‍ ആവേശത്തോടെ അദ്ദേഹം ആ പ്രവര്‍ത്തനത്തില്‍ മുഴുകി. ആനന്ദം കണ്ടു. ഓരോ നിമിഷവും അതിനായി ചിന്തിച്ചു, പ്രവര്‍ത്തിച്ചു. ഹിന്ദു ഐക്യവേദിയായിരുന്നു തട്ടകം. സംഘത്തിന്റെ പരിശീലനവര്‍ഗുകളില്‍ കാര്യാലയപ്രമുഖായും വര്‍ഗ് അധികാരിയായുമൊക്കെ ഒരു മടിയുമില്ലാതെ പൂര്‍ണസമയം ചെലവഴിച്ചു.
ഐതിഹാസികമായ കുണ്ടറ വിളംബരത്തിന്റെ സ്മരണകള്‍ സ്വാര്‍ത്ഥരാഷ്ട്രീയക്കാരന്‍ ലാഭത്തിന് ഉപയോഗിക്കാനിറങ്ങിയപ്പോള്‍ അതിനെതിരെ സമൂഹം തീര്‍ത്ത സര്‍ഗാത്മക പ്രതിരോധത്തിന് നായകനായി. വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ സംഘാടകനും ചുമതലക്കാരനുമായി. വേലുത്തമ്പി സ്മാരക പുരസ്‌കാരസമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ദേശസ്‌നേഹത്തിന്റെ വിളംബരത്തുടിപ്പുകള്‍ മാഞ്ഞുപോകാതെ പുതിയ തലമുറയിലേക്ക് കൈമാറി. വിജയമോഹനന്‍ എന്നത് മോഹിപ്പിക്കുന്ന സംഘാടക വിജയത്തിന്റെ മറുപേരായി.
എല്ലാ സംഘടനകളും അദ്ദേഹത്തെ ആഗ്രഹിച്ചു. എല്ലാവരോടും ചിരിച്ചുകൊണ്ട് അദ്ദേഹം ഹിന്ദുഐക്യവേദിയിലുറച്ചു. ഐക്യവേദിയുടെ മാത്രമല്ല, മഹിളാ ഐക്യവേദിയുടെയും സംഘാടകനായി. ജില്ലയിലെ ഹിന്ദുഐക്യവേദിയെ പ്രതിനിധീകരിച്ച് അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ശിബിരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമായി യാത്ര ചെയ്തു. അവശതകളെ അദ്ദേഹം മറികടന്നത് ആവേശത്തോടെയുള്ള ഈ പ്രതിബദ്ധതയിലൂടെയാണ്.
വിജയമോഹനന്‍ ചേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരു മേഖലയായിരുന്നു ജന്മഭൂമി. കൊല്ലത്ത് ജന്മഭൂമിക്ക് ആവശ്യമുള്ളതെല്ലാം ചെയ്തുനല്‍കാന്‍ അദ്ദേഹം സ്വയം മുന്നിട്ടിറങ്ങി. വാര്‍ഷിക വരി ചേര്‍ക്കുന്നത് മുതല്‍ ഏജന്റുമാരെ കണ്ടെത്തുന്നതുവരെ എല്ലാം. വാര്‍ത്തകളും ലേഖനങ്ങളും സമഗ്രമായി വായിക്കും. വായിച്ചാലുടനെ പത്രമോഫീസില്‍ വിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തുകയും ചെയ്യും. ജന്മഭൂമി ജില്ലയിലെ ഒന്നാമത്തെ പത്രമായിത്തീരണമെന്നത് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിറഞ്ഞ ആഗ്രഹമായിരുന്നു. സംസ്‌കൃതി പേജ് എല്ലാവരിലേക്കും എത്തണമെന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു.
വീരശ്രീ വേലുത്തമ്പി സ്മാരക പുരസ്‌കാര സമ്മേളനത്തില്‍ കവി എസ്. രമേശന്‍ നായര്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ വിജയമോഹനന്‍ ചേട്ടന്റെ വീട്ടിലായിരുന്നു ഭക്ഷണം. അത് അദ്ദേഹത്തിന് ആകാശവാണിയിലെ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയുടെ ആവേശകരമായ അവസരവുമായിരുന്നു. കാരാഴ്മ എന്ന വിളിപ്പേരിലാണ് വിജയമോഹനന്‍ചേട്ടന്‍ ആകാശവാണിയില്‍ അറിയപ്പെട്ടിരുന്നതെന്ന് രമേശന്‍ നായര്‍ പറയുമ്പോള്‍ ആ വീട് ചിരിയില്‍ മുങ്ങി.
വീട്ടുമുറ്റത്ത് നട്ട് വിളയിപ്പിച്ച കൃഷിവിഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നതായിരുന്നു വിജയമോഹനന്‍ ചേട്ടന്റെ ആനന്ദം. ചക്ക വിളഞ്ഞാല്‍, മാങ്ങ പഴുത്താല്‍ ഒക്കെ എത്തുന്ന വിളിയില്‍ സ്‌നേഹവും വാത്സല്യവും നിറഞ്ഞിരുന്നു. പടവലവും കോവലും പാവലും വഴുതനയുമൊക്കെ സ്വന്തം കൈകളാല്‍ പരിപാലിച്ച് വളര്‍ത്തിയത് പോലും മറ്റുള്ളവര്‍ക്കു കൂടി എന്ന ഭാവത്തോടെയായിരുന്നു. തരാമെന്ന് പറയുന്ന വിഭവങ്ങള്‍ വാങ്ങാന്‍ എത്താതിരുന്നാല്‍ പരിഭവം തോരാത്ത വിളി പിന്നാലെയെത്തും….
മറ്റുള്ളവര്‍ക്കായി എരിയുന്ന സൂര്യനെപ്പോലെയായിരുന്നു ആ ജീവിതം.
ഒരിക്കലും അസ്തമിക്കാത്ത ഓര്‍മ്മകളായി, നിരന്തരം പെയ്യുന്ന വാത്സല്യമായി…. വിജയമോഹനന്‍ ചേട്ടന്‍ മരണമില്ലാത്തവനാകുന്നു. ഒരു തീര്‍ത്ഥം പോലെ വിശുദ്ധി പകരുന്നു…


















Discussion about this post