അയ്യങ്കാളിയെ മതം മാറ്റിയാൽ അദ്ദേഹത്തിന്റെ അനുയായികളിൽ പെട്ട നിരവധി പേരെ മതം മാറ്റാൻ കഴിയുമെന്ന് കണക്കുകൂട്ടി, സാൽവേഷൻ ആർമിയുടെ ഒരു പ്രത്യേക യോഗത്തിൽ അദ്ദേഹത്തെ അതിഥിയായി ക്ഷണിച്ച് സ്വീകരിച്ചിരുന്നു.
മികച്ച സ്വീകരണവും പ്രലോഭനങ്ങളും ഒക്കെ നൽകി ആ യോഗത്തിൽ അയ്യങ്കാളിയെ ക്രിസ്തുമതത്തിലേക്ക് മാറ്റുവാൻ സാൽവേഷൻ ആർമി കമാൻഡർ ആയിരുന്ന ക്ലാരകെയ്സ് എന്ന മദാമ്മ അശ്രാന്തം പരിശ്രമിച്ചു. യോഗത്തിലെ അയ്യങ്കാളിയുടെ പെരുമാറ്റം കണ്ട മദാമ്മ അദ്ദേഹം മതം മാറുമെന്ന് തന്നെ പ്രതീക്ഷിച്ചു. യോഗത്തിനിടയിൽ ഇതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അവരോടായി പറഞ്ഞു:
”വൈകാതെ പറയാം”
യോഗത്തിൽ നിന്ന് പിരിഞ്ഞ അയ്യങ്കാളി പിറ്റേ ദിവസം നേരെ ചെന്നത് മഹാരാജാവിനെ കാണുവാനായിരുന്നു. നിർബന്ധിത മതപരിവർത്തനം തടയണം എന്നാവശ്യപ്പെട്ട് ഭീമമായ ഒരു ഹർജിയുമായാണ് അയ്യങ്കാളി മഹാരാജാവിനെ കണ്ടത്. ഈ ഹർജി മഹാത്മാ അയ്യങ്കാളി മഹാരാജാവിന് സമർപ്പിച്ചത് സകല മതപരിവർത്തന സംഘടനകൾക്കും ഒരടിയായി മാറി. അതിന്റെ ഫലമായി ആരെയും നിർബന്ധിച്ച് മതം മാറ്റരുത് എന്ന് മഹാരാജാവ് ഉത്തരവുമിറക്കി.
മതപരിവർത്തനത്തെക്കുറിച്ച് മഹാത്മാ അയ്യങ്കാളിക്ക് ഉണ്ടായിരുന്ന ഈ നിലപാട് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അദ്ദേഹം ഹിന്ദുപോലുമല്ല എന്ന് സ്ഥാപിക്കാനായിരുന്നു പലപ്പോഴും ഹിന്ദുവിരുദ്ധർ ശ്രമിച്ചിട്ടുള്ളത്. അയ്യങ്കാളിയുടെ ഹിന്ദുത്വത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ചെറുമകനായ ശ്രീ. പി. ശശിധരൻ ഐ.പി.എസ് തന്നെ സാക്ഷ്യപ്പെടുത്തിയത് ടി. എ. മാത്യൂസ് ‘ആചാര്യ അയ്യങ്കാളി’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്:
”എന്നാൽ മതപരിവർത്തനത്തെ സംബന്ധിച്ച അയ്യങ്കാളിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ അതിലെ അനാചാരങ്ങൾക്കെതിരെ പോരാടാൻ അയ്യങ്കാളി തീരുമാനിച്ചു. ദുഷിച്ചുപോയത് ഹിന്ദുമതമല്ല, അതിലെ തത്വങ്ങൾ തിരിച്ചറിയാൻ കഴിയാതെപോയ വ്യക്തികളാണ്. അതുകൊണ്ട് ഈ മതവും സംസ്കാരവും വിട്ട് എങ്ങും പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…” (പേജ് 151).
ഇതായിരുന്നു അയ്യങ്കാളിയുടെ ഹിന്ദുധർമ്മത്തോടുള്ള സമീപനവും മതപരിവർത്തനത്തോടുള്ള നിലപാടും.
അന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറുക എന്നത് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒന്നായിരുന്നു. അയ്യങ്കാളിയുടെ ബന്ധുക്കളിൽ ഒരാൾ തന്നെ അങ്ങനെ മാറിയിട്ടുമുണ്ട്; സാൽവേഷൻ ആർമിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന തോമസ് വാധ്യാർ ആയിരുന്നു അത്. അങ്ങനെ സാമൂഹിക പദവിയും സമ്പത്തും നേടാം എന്നിരിക്കെ, എന്തുകൊണ്ടാണ് അയ്യങ്കാളി മതം മാറാത്തത് എന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം തോമസ് വാധ്യാരുടെ തന്നെ ചെറുമകൻ എസ്. ഇ. ജെയിംസ് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്:
”വെങ്ങാനൂർ മുടിപ്പുരയിലെ നീലകേശിയോടുള്ള (ഭദ്രകാളി) പ്രതിജ്ഞയായിരുന്നു അയ്യങ്കാളി മതം മാറാതെ തുടർന്നതിന് കാരണം…”
വെല്ലുവിളിയുമായി ഒരു വില്ലുവണ്ടി ഉരുണ്ടപ്പോൾ തകർന്നത് ഇന്നാട്ടിലെ ജാതിഭ്രാന്തന്മാരുടെ അധീശത്വം മാത്രമല്ല, മതപരിവർത്തന ലോബികളുടെ ഹൃദയം കൂടിയായിരുന്നു..


















Discussion about this post